കാസർകോട്: കേരളത്തിലെ ആദ്യത്തെ ബി.ഇ.എസ്.എസ് (BESS - Battery Energy Storage System) പദ്ധതി ഈ വരുന്ന ഡിസംബറിൽ കാസർകോട് മൈലാട്ടിയിൽ കമ്മിഷൻ ചെയ്യുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. കെ.എസ്.ഇ.ബി.യുടെ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകൾ ഉൾപ്പെടുന്ന ഉത്തരമലബാർ മേഖലാ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പകൽസമയത്ത് ഉൽപ്പാദിപ്പിക്കുന്ന സൗരോർജം വലിയ ബാറ്ററികളിൽ ശേഖരിച്ചുവെച്ച്, വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതലുള്ള രാത്രിയിലെ പീക്ക് സമയങ്ങളിൽ വിതരണം ചെയ്യുന്നതാണ് 'ബെസ്' പദ്ധതി. ഈ വിഭാഗത്തിൽപ്പെടുന്ന മൂന്ന് പദ്ധതികൾ വരും വർഷം മാർച്ചിന് മുമ്പ് കമ്മിഷൻ ചെയ്യാനാകുമെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി.
രാത്രിയിലെ നാല് മണിക്കൂർ നേരത്തേക്ക് 125 മെഗാവാട്ട് വൈദ്യുതിയാണ് ഈ പദ്ധതികളിലൂടെ ലഭ്യമാക്കുക. കണ്ണൂരിലെ ശ്രീകണ്ഠപുരം പദ്ധതിക്ക് 160 എം.ഡബ്ല്യു.എച്ച്. ശേഷിയും കാസർകോട്ടെ മുള്ളേരിയയിലേതിന് 60 എം.ഡബ്ല്യു.എച്ച്. ശേഷിയുമാണുള്ളത്.
അതേസമയം വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം, മഴക്കാലത്തുണ്ടാകുന്ന തടസ്സങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇതിനായി എം.എൽ.എമാരുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികൾ കൂടുതൽ സജീവമാക്കണം.
ഫോൺ വഴി ലഭിക്കുന്ന പരാതികളിൽ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പുലർത്തണം. അറ്റകുറ്റപ്പണികൾ മൂലമോ അല്ലാതെയോ വൈദ്യുതി മുടങ്ങുകയാണെങ്കിൽ അക്കാര്യം പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകൾ, വെബ്‌സൈറ്റ്, മാധ്യമങ്ങൾ എന്നിവ വഴി ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
