തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പി.എസ്.സി പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം ആരംഭിച്ചു. പരാതിക്കാരെ പി.എസ്.സി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു. ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികളുടെ മൊഴികളാണ് ആദ്യം രേഖപ്പെടുത്തിയത്.
ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാൻ ഫീസ് അടച്ച് അപേക്ഷ നൽകിയിട്ടും ഒരു വർഷത്തിലേറെയായി അവ കൈമാറാത്തത് ഗുരുതരമായ വീഴ്ചയും ദുരൂഹതയും ഉണ്ടാക്കുന്നതായാണ് പ്രാഥമിക കണ്ടെത്തൽ.
ആസൂത്രണ ബോർഡിലെ പി.എസ്.സി പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഓൺ-സ്ക്രീൻ മാർക്കിങ് പ്രോട്ടോക്കോൾ ലംഘിച്ചാണ് മൂല്യനിർണയം നടത്തിയതെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നതോടെയാണ് അന്വേഷണം ശക്തമാക്കിയത്.
പരീക്ഷയിൽ മൂല്യനിർണയം നടത്തിയ ചോദ്യങ്ങളും വിലയിരുത്താതെ ഒഴിവാക്കിയ ചോദ്യങ്ങളും പരീക്ഷാ വിഭാഗം പരിശോധിച്ചില്ലെന്ന വിവരവും രേഖകളിലുണ്ട്. കൂടാതെ, പരീക്ഷാ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിർണായക ലോഗിൻ ഫയലുകൾ പി.എസ്.സി ആസ്ഥാനത്ത് നിന്ന് കാണാതായതും ഗുരുതര സംശയങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇതോടെ പി.എസ്.സി പരീക്ഷാ വിഭാഗം അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നടന്ന പി.എസ്.സി കമ്മീഷൻ യോഗത്തിലും രൂക്ഷമായ വാദപ്രതിവാദങ്ങളാണ് ഉണ്ടായത്. ആദ്യം അന്വേഷണം പരീക്ഷാ കൺട്രോളറെ ഏൽപ്പിച്ചിരുന്നെങ്കിലും, അത് അംഗീകരിക്കാനാകില്ലെന്ന് കമ്മീഷൻ അംഗങ്ങൾ ശക്തമായി എതിർത്തു. തുടർന്ന് അന്വേഷണം ആഭ്യന്തര വിജിലൻസ് എസ്.പി നേരിട്ട് നടത്താൻ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
