പാലക്കാട്: ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളും നിലപാടുകളും പ്രധാന കാരണമായിരുന്നുവെന്നാണ് പ്രതിനിധികൾ ചൂണ്ടിക്കാട്ടിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചില പരാമർശങ്ങളും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ തീരുമാനങ്ങളും പാർട്ടിക്ക് തിരിച്ചടിയായെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും, സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ മുതൽ താഴെത്തട്ടിലെ പ്രവർത്തകർ വരെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
സ്ഥാനാർഥി നിർണയത്തിലും കടുത്ത വിമർശനമാണ് ഉയർന്നത്. ബന്ധുക്കളെ സ്ഥാനാർഥികളാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും, മത്സരിക്കാൻ യോഗ്യരായ യുവാക്കൾ ഉണ്ടായിട്ടും അവരെ പരിഗണിച്ചില്ലെന്നും സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. യുഡിഎഫ് യുവാക്കൾക്ക് കൂടുതൽ അവസരം നൽകിയപ്പോൾ എൽഡിഎഫിൽ അത്തരം സമീപനം ഉണ്ടായില്ലെന്നും വിമർശനം ഉയർന്നു.
സഹകരണ മേഖലയിലെ നിയമനങ്ങളും സർക്കാർ ഉത്തരവുകളും തിരിച്ചടിയായെന്നും, ഡിവൈഎഫ്ഐയെ സിപിഐഎമ്മിന്റെ 'ബി ടീം' ആക്കിയെന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നു.
അതേസമയം, മട്ടന്നൂരിൽ വി.കെ. സനോജിന്റെ ഭൂരിപക്ഷം കുറഞ്ഞത് പാർട്ടി നേതൃത്വം പരിശോധിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഡിവൈഎഫ്ഐയെ നിയന്ത്രിക്കുന്നുവെന്നും, സംഘടനയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ചില അംഗങ്ങൾ ആരോപിച്ചു.
സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡിവൈഎഫ്ഐയെ കുറ്റപ്പെടുത്തിയ ജില്ലാ സെക്രട്ടറിയുടെ നിലപാടും സമ്മേളനത്തിൽ വിമർശനവിധേയമായി. ജില്ലയിൽ ഡിവൈഎഫ്ഐ അംഗസംഖ്യ കുറഞ്ഞതും ജില്ലാ നേതൃത്വം നിർജീവമായതുമടക്കമുള്ള വിഷയങ്ങളും ചർച്ചയിൽ ഉയർന്നതായി സമ്മേളന വൃത്തങ്ങൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
