തിരുവനന്തപുരം: കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളുടെ ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ചതെന്ന് നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്‍റെ ആദ്യ ബജറ്റാണിത്. എന്നാൽ രാഹുൽ ഗാന്ധി ജനങ്ങൾക്ക് നൽകിയ അഞ്ച് 'ഇന്ദിരാ ഗ്യാരന്‍റി' വാഗ്ദാനങ്ങളിൽ മൂന്നെണ്ണവും ആദ്യ ബജറ്റിൽ തന്നെ കാറ്റിൽപ്പറത്തിയിരിക്കുകയാണ്. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് എന്ന വാഗ്ദാനത്തിനായി ബജറ്റിൽ നീക്കിവച്ചിട്ടുള്ളത് വെറും 10 കോടി രൂപ മാത്രമാണ്. അതായത്, കേരളത്തിലെ 90 ലക്ഷത്തോളം വരുന്ന കുടുംബങ്ങളിൽ ഓരോന്നിനും 11 രൂപ 11 പൈസ വീതം. ജനങ്ങളെയാകെ കബളിപ്പിച്ചിരിക്കുകയാണ് ഇതിലൂടെ കോൺഗ്രസ് സർക്കാർ.
വലിയ പ്രഖ്യാപനങ്ങൾ കൊണ്ട് സമ്പന്നമാണ് വി ഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ്. എന്നാൽ ഇതെല്ലാം നടപ്പിലാക്കാനാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഈ ബജറ്റിലില്ല. ഇപ്പോൾ തന്നെ 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടത്തിൽ മുങ്ങിനിൽക്കുകയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. യുവാക്കൾക്കായുള്ള അഞ്ച് ലക്ഷം രൂപയുടെ ലോൺ പദ്ധതിയും വെറും വാഗ്ദാനം മാത്രമായൊതുങ്ങി. ഒരിക്കലും നടപ്പിലാക്കാത്ത വാഗ്ദാനങ്ങൾ മാത്രം നൽകി ജനങ്ങളെ വഞ്ചിക്കുകയാണ് എന്നും കോൺഗ്രസിന്‍റെ രാഷ്ട്രീയ ശൈലി.
അതേസമയം, 10 വർഷം മുൻപ്, എല്ലാം ശരിയാകും എന്ന കപട മുദ്രാവാക്യവുമായി അധികാരത്തിലേറിയ സിപിഎം സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ തകർത്തുതരിപ്പണമാക്കുകയായിരുന്നു ചെയ്തത്. ബജറ്റിലെ ഓരോ വാഗ്ദാനത്തിന്‍റെയും പുരോഗതി സൂക്ഷ്മമായി വിലയിരുത്തുകയും ഓരോ പ്രഖ്യാപനങ്ങളെക്കുറിച്ചും സർക്കാരിനെക്കൊണ്ട് മറുപടി പറയിക്കുകയും ചെയ്യും. ഇതാണ് കേരളത്തിലെ ജനങ്ങൾക്ക് ബിജെപി നൽകുന്ന ഉറപ്പെന്നും നേമം എംഎൽഎ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
