തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ വാഹനം തകർന്ന ശ്രീകാര്യം സ്വദേശിയും സിഐടിയു ഓട്ടോ-ടാക്‌സി യൂണിറ്റ് പ്രസിഡന്റുമായ ശ്യാംരാജിന് സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു.
സംഭവത്തിന് പിന്നാലെ ശ്യാംരാജിന് സഹായം നൽകുമെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പായില്ലെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് അറ്റകുറ്റപ്പണിക്കുള്ള മുഴുവൻ തുകയും നൽകാൻ ഇഡി നേരിട്ട് തീരുമാനിച്ചത്.
ഇക്കഴിഞ്ഞ മെയ് മാസത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധനയ്ക്കായി എത്തിയ ഇഡി സംഘം ശ്യാംരാജിന്റെ ടാക്‌സി ഉൾപ്പെടെ മൂന്ന് വാഹനങ്ങളാണ് ഉപയോഗിച്ചത്. പ്രതിഷേധത്തിനിടെ നടന്ന ആക്രമണത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ശ്യാംരാജിന്റെ വാഹനത്തിനായിരുന്നു.
മറ്റ് രണ്ട് വാഹനങ്ങൾക്ക് ഇൻഷുറൻസ് ലഭിച്ചെങ്കിലും, ശ്യാംരാജിന്റെ വാഹനത്തിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് കാലഹരണപ്പെട്ടിരുന്നതിനാൽ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചില്ല.
വാഹനം നന്നാക്കാൻ 1.85 ലക്ഷം രൂപ ചെലവായെങ്കിലും തുക അടയ്ക്കാൻ കഴിയാത്തതിനാൽ കാർ ഇപ്പോഴും വർക്‌ഷോപ്പിലാണ്. വാഹനവായ്പയുടെ കുടിശ്ശിക കാരണം വാഹനം ജപ്തി ചെയ്യപ്പെടാനുള്ള സാഹചര്യവും നിലവിലുണ്ട്. ഉപജീവനത്തിനായി ഇപ്പോൾ ശ്യാംരാജ് പെയിന്റിങ് ജോലിക്കാണ് പോകുന്നത്.
ഈ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണിക്കായി ചെലവായ മുഴുവൻ തുകയും നൽകാൻ തയ്യാറാണെന്ന് ഇഡി ഡെപ്യൂട്ടി ഡയറക്ടർ എസ്. സിമി അറിയിച്ചത്. ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാൻ ശ്യാംരാജിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
