താമരശേരി: അവധിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ സ്റ്റേഷന്‍ പരിധിക്ക് പുറത്തുള്ള സ്പായില്‍ പരിശോധനയ്‌ക്കെന്ന വ്യാജേനയെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു. ജില്ലയിലെ ഒരു മലയോര സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് പുതുപ്പാടി അടിവാരത്തുള്ള സ്പായില്‍ കയറി 1500 രൂപ തട്ടിയെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസിലെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന അടിവാരത്തെ സ്പായില്‍ മഫ്തിയിലെത്തിയ ഉദ്യോഗസ്ഥന്‍, സ്ഥാപനത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് താന്‍ എത്തിയതെന്ന് ജീവനക്കാരെ വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിലെ രേഖകള്‍ ആവശ്യപ്പെട്ട് വാങ്ങിയ ശേഷം ഉദ്യോഗസ്ഥന്‍ ജീവനക്കാരോട് പണം ആവശ്യപ്പെട്ടു.
തങ്ങള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നും അതിനാല്‍ പണം നല്‍കാനാവില്ലെന്നും സ്ഥാപനത്തിലെ സ്ത്രീ ജീവനക്കാര്‍ വ്യക്തമാക്കിയെങ്കിലും പോലീസുകാരന്‍ ഭീഷണി തുടര്‍ന്നു. തന്റെ മേലധികാരി വളരെ കര്‍ക്കശക്കാരനാണെന്നും ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കുമെന്നുമായിരുന്നു ഭീഷണി. ഭയന്നുപോയ ജീവനക്കാര്‍ മേശവലിപ്പിലുണ്ടായിരുന്ന 1500 രൂപ ഇയാള്‍ക്ക് കൈമാറുകയായിരുന്നു. തുക കൈക്കലാക്കിയ ശേഷം ഉദ്യോഗസ്ഥന്‍ സ്ഥലത്തുനിന്ന് മടങ്ങി.
പോലീസ് ഉദ്യോഗസ്ഥന്റെ അനധികൃത ഇടപെടലും പണം തട്ടലും പുറത്തറിഞ്ഞതോടെയാണ് പോലീസിലെ രഹസ്യാന്വേഷണ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ വരും ദിവസങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
