മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ സ്വകാര്യ കമ്പനി ജീവനക്കാരിയായ മുപ്പതുകാരിയെ മുൻ കാമുകനും സഹപ്രവർത്തകനുമായ യുവാവ് ഓഫീസിനുള്ളിൽ വെച്ച് കുത്തിക്കൊന്നു. ആക്രമണത്തിന് ശേഷം യുവാവ് സ്വന്തം ശരീരത്തിൽ കത്തികൊണ്ട് കുത്തി ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. ഓഫീസിലെ സിസിടിവി ക്യാമറകളിൽ ഈ ദാരുണമായ കൊലപാതക ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
പട്യാല സ്വദേശിനിയായ ഡിംപിൾ (30) ആണ് കൊല്ലപ്പെട്ടത്. മുൻ കാമുകനായ ഹർജീന്ദർ സിംഗ് മാൻ (39) അഥവാ 'ഹാരി' ആണ് ക്രൂരമായ കൊലപാതകം നടത്തിയത്. മൊഹാലിയിലെ ഒരു സ്വകാര്യ കൊറിയർ കമ്പനിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ചുള്ള പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. മൂന്ന് വർഷത്തിലേറെയായി ഇവർ പ്രണയത്തിലായിരുന്നു.
എന്നാൽ കുറച്ചുകാലം മുൻപ് ഡിംപിളും ഹർജീന്ദറും തമ്മിലുള്ള പ്രണയബന്ധം അവസാനിച്ചിരുന്നു. എന്നാൽ ഈ ബ്രേക്കപ്പുമായി പൊരുത്തപ്പെടാൻ ഹർജീന്ദറിന് സാധിച്ചിരുന്നില്ല. ഡിംപിളുമായി വീണ്ടും അടുക്കാൻ ഹർജീന്ദർ പലതവണ ശ്രമിച്ചെങ്കിലും യുവതി ഇതിന് തയ്യാറായില്ല. ഇതേത്തുടർന്ന് കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇയാൾ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
വ്യാഴാഴ്ച വൈകുന്നേരം കൊറിയർ കമ്പനിയുടെ ഓഫീസിനുള്ളിൽ വെച്ച് ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതിനിടയിൽ പ്രകോപിതനായ ഹർജീന്ദർ കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഡിംപിളിനെ ക്രൂരമായി കുത്തുകയായിരുന്നു. ഹർജീന്ദർ യുവതിയെ തുടർച്ചയായി കുത്തുന്നത് കണ്ട് ഓഫീസിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തി ഇയാളെ തടയാനും അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാനും പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഡിംപിൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി.
യുവതിയുടെ മരണം ഉറപ്പാക്കിയതിന് പിന്നാലെ ഹർജീന്ദർ അതേ കത്തി ഉപയോഗിച്ച് സ്വന്തം വയറ്റിലും നെഞ്ചിലും കുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മൊഹാലി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
