ഡല്‍ഹി: ബലാത്സംഗ പരാതി പിന്‍വലിക്കാത്തതിന്റെ വൈരാഗ്യത്തില്‍ അതിജീവിതയെ നടുറോഡില്‍ വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ കൗശാംബിയിലാണ് സംഭവം. ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയെയാണ് ബലാത്സംഗം ചെയ്തയാളും മറ്റ് മൂന്ന് പേരും ചേര്‍ന്ന് പട്ടാപ്പകല്‍ വെട്ടിക്കൊന്നത്.
ബലാത്സംഗക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ 20 കാരിയായ യുവതിയെ പ്രതികള്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നെങ്കിലും അവര്‍ നിരസിച്ചതായി പോലീസ് പറഞ്ഞു. 2022ല്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ പ്രതിയായ പവന്‍ നിഷാദിനെ ജയിലിലേക്ക് അയച്ചിരുന്നു. 2023 ഒക്ടോബറില്‍ ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി.
മോചിതനായ ശേഷം, പ്രതിയും സഹോദരന്‍ അശോക് നിഷാദും ഒത്തുതീര്‍പ്പിനായി യുവതിയെ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. എന്നാല്‍ യുവതി വഴങ്ങിയില്ല.
തിങ്കളാഴ്ച യുവതിയും സഹോദര ഭാര്യയും ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രതികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പവന്‍, അശോക് നിഷാദ് എന്നിവര്‍ ചേര്‍ന്ന് യുവതിയെ പിന്നില്‍ നിന്ന് അടിച്ചുവീഴ്ത്തുകയും ആളുകള്‍ നോക്കിനില്‍ക്കെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
ആക്രമണത്തിനിടെ ആരും ഇടപെട്ടില്ലെന്നും 20 കാരിയായ യുവതി രക്തം വാര്‍ന്നു സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നും പോലീസ് പറഞ്ഞു.
കൃത്യം നടത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ സഹോദര ഭാര്യയാണ് പവന്‍, അശോക്, പ്രഭു, ലോക് ചന്ദ്ര എന്നിവരെ പ്രതികളാക്കി പരാതി നല്‍കിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്