ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ സംഘടിപ്പിച്ച മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ കോൺഗ്രസ് മന്ത്രിയുടെ നടപടി വലിയ വിവാദമാകുന്നു. മത്സരത്തിന് ശേഷം പെൺകുട്ടികൾ വിശ്രമിക്കുന്നതിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥൻ കുട്ടികളുടെ കാല് തടവുകയായിരുന്നു എന്നാണ് ഉയർന്നുവന്നിട്ടുള്ള ആക്ഷേപം.
മന്ത്രിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ ലീഗൽ വിങ് അഭിഭാഷക ശരണ്യ നടരാജൻ ഡി.ജി.പിക്ക് ഔദ്യോഗികമായി പരാതി നൽകി. 'ഗുഡ് ടച്ച് - ബാഡ് ടച്ച്' പാഠങ്ങൾ ഇനി മന്ത്രിമാരെയും പഠിപ്പിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് മുൻ മന്ത്രിയും ഡി.എം.കെ നേതാവുമായ എസ്.എസ്. ശിവശങ്കർ പരിഹസിച്ചു. മന്ത്രി ഉടൻ മാപ്പ് പറയണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ കള്ളപ്രചാരണങ്ങളാണെന്ന് മന്ത്രി പി. വിശ്വനാഥൻ പ്രതികരിച്ചു. കനത്ത ചൂടുകാരണം മാരത്തണിനിടെ ചില കുട്ടികൾ കുഴഞ്ഞുവീണപ്പോൾ മാനുഷിക പരിഗണന മുൻനിർത്തി പ്രഥമശുശ്രൂഷ നൽകാനാണ് താൻ ശ്രമിച്ചതെന്നും ഇതിനെ തെറ്റായ രീതിയിൽ ചിത്രീകരിച്ച് രാഷ്ട്രീയമായി വേട്ടയാടാനാണ് ഡി.എം.കെ ഐ.ടി വിങ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കള്ളപ്രചാരണം തുടർന്നാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. എന്നാൽ, അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും, പരസ്യമായി ക്യാമറകൾക്ക് മുന്നിൽ വെച്ച് ഇത്രയും പേർ നോക്കിനിൽക്കെ നടന്ന ഈ സംഭവത്തെ ഔദ്യോഗികമായി അപലപിക്കാൻ സർക്കാർ തയ്യാറാകണമെന്നും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന 'തുലിർ' സംഘടനയുടെ സ്ഥാപക വിദ്യാ റെഡ്ഡി ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
