ഡൽഹി: നോയിഡയിലെ കുപ്രസിദ്ധമായ നിതാരി കൊലപാതകക്കേസിലെ പ്രധാന പ്രതികളിൽ ഒരാളായിരുന്ന സുരീന്ദർ കോലി ഹരിദ്വാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
2025 നവംബറിൽ അവസാന കേസിലും സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് ജയിൽ മോചിതനായ കോലി, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഹരിദ്വാറിൽ ഒരു ചായക്കട നടത്തിവരികയായിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്.
കോലിക്കെതിരെയുള്ള 13-ാമത്തെയും അവസാനത്തെയും കേസിലാണ് 2025-ൽ സുപ്രീം കോടതി ഇയാളെ വെറുതെവിട്ടത്. മുൻപ് രജിസ്റ്റർ ചെയ്ത 12 കേസുകളിലും ഇയാൾക്ക് അനുകൂലമായി കോടതി വിധി വന്നിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അഭാവവും അന്വേഷണ സംഘത്തിന്റെ ഗുരുതരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി ഇയാളെ വെറുതെവിട്ടത്.
2005- 2006 കാലയളവിൽ നോയിഡയിലെ നിതാരി ഗ്രാമത്തിന് സമീപമുള്ള സെക്‌ടർ 31ലെ ബംഗ്ലാവിന് പിന്നിലെ അഴുക്കുചാലിൽ നിന്ന് കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതാണ് രാജ്യത്തെ ഞെട്ടിച്ച കേസിലേക്ക് നയിച്ചത്. മൊനീന്ദർ പാന്ദറിന്റേതായിരുന്നു ബംഗ്ലാവ്. പാന്ദേറിന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു സുരീന്ദർ കോലി. കോലി കുട്ടികളെയും സ്ത്രീകളെയും പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചു.
ഇരുവരും ചേർന്ന് മാനഭംഗപ്പെടുത്തി. തെളിവ് നശിപ്പിക്കാൻ കുട്ടികളുടെ മൃതദേഹങ്ങൾ വെട്ടിമുറിച്ച് അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു.കൊലപാതകം, അംഗഭംഗം വരുത്തൽ, നരഭോജനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പ്രതികൾക്ക് നേരെ അന്വേഷണ സംഘങ്ങൾ ആരോപിച്ചത്. തുടർകൊലപാതകങ്ങളാണ് നടന്നതെന്നും പൊലീസ് കണ്ടെത്തി.
തുടർന്ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. 2007ൽ പന്ദറിനും കോലിക്കുമെതിരെ സി.ബി.ഐ 19 കേസുകൾ ഫയൽ ചെയ്തു. മാനഭംഗപ്പെടുത്തിയതായും അവരുടെ ശരീരഭാഗങ്ങൾ ഭക്ഷിച്ചതായും കോലി സമ്മതിച്ചിരുന്നു. നിരവധി കേസുകളിൽ കോലിയ്ക്ക് വധശിക്ഷ വിധിക്കപ്പെട്ടിരുന്നു. എന്നാൽ, 2023 ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട 12 കേസുകളിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. തുടർന്ന് 2025 ജൂലൈയിൽ സുപ്രീം കോടതി ഈ വിധികൾ ശരിവെച്ചു.
2025 നവംബറിൽ, ശേഷിച്ചിരുന്ന അവസാന കേസിൽ കോലിയുടെ ക്യൂറേറ്റീവ് ഹർജി സുപ്രീം കോടതി അനുവദിക്കുകയും, അദ്ദേഹത്തിന്റെ ശിക്ഷാവിധി റദ്ദാക്കി ഐപിസിയിലെ 302, 364, 376, 201 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. മറ്റ് കേസുകളിലോ നടപടികളിലോ അദ്ദേഹത്തെ ആവശ്യമില്ലെങ്കിൽ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
