കൊച്ചി| വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിലെ ആശയക്കുഴപ്പത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരാകുമ്പോള്‍ നടപടിക്രമങ്ങളില്‍ ഇഴച്ചില്‍ ഉണ്ടാകുന്നുവെന്നാണ് കോടതി വിമര്‍ശനം. ജനാധിപത്യ സര്‍ക്കാരാണിത്. ചില കാര്യങ്ങള്‍ സ്മൂത്തായല്ല പോകുന്നതെന്നും കോടതി നിരീക്ഷിച്ചു.
കേസില്‍ പ്രോസിക്യൂഷന്‍ അനുമതി വേണമോ വേണ്ടയോ എന്നതില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രോസിക്യൂഷന്‍ അനുമതി നല്‍ക്കേണ്ടത് തങ്ങള്‍ അല്ലെന്ന് പിന്നോക വികസന വകുപ്പ് അറിയിക്കുകയായിരുന്നു. തീരുമാനം അറിയിച്ചില്ലെങ്കില്‍ പിന്നോക്ക വികസന വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് വിശദീകരണം നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.എട്ടോളം കേസുകളിലാണ് അന്വേഷണം പൂര്‍ത്തിയായത്.
കേസ് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷന്‍ അനുമതിയില്‍ തീരുമാനം വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ നേരത്തെയും കോടതി കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്ന് 15 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത് എസ്എന്‍ഡിപി ശാഖകള്‍ വഴി ഉയര്‍ന്ന പലിശയ്ക്ക് മൈക്രോഫിനാന്‍സ് വായ്പയായി നല്‍കിയെന്നാണ് കേസിലെ ആരോപണം. വായ്പ വിതരണത്തിലും തിരിച്ചടവിലും സാമ്പത്തിക ക്രമക്കേടും വലിയ തോതിലുള്ള അഴിമതിയും നടന്നതായും ആരോപണമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
