ന്യൂഡൽഹി: മണിപ്പൂരിൽ വംശീയ സംഘർഷത്തെത്തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ടവരുടെ ദുരിതാശ്വാസ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അസ്വാഭാവിക മരണങ്ങളിൽ കടുത്ത ഞെട്ടലും അതൃപ്തിയും രേഖപ്പെടുത്തി സുപ്രീം കോടതി.
ക്യാമ്പുകളിൽ കഴിയുന്ന പൗരന്മാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ച പരമോന്നത കോടതി, സംഭവത്തിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ മണിപ്പൂർ ചീഫ് സെക്രട്ടറിയോട് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസവും നിരീക്ഷിക്കാൻ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് ഗീത മിത്തൽ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കവെയാണ് കോടതിയുടെ രൂക്ഷവിമർശനം.
ക്യാമ്പുകളിൽ കഴിയുന്ന 25 പേരുടെ അസ്വാഭാവിക മരണത്തെക്കുറിച്ചും, ഇതിൽ ഒരാൾ ലൈംഗിക അതിക്രമത്തിന് ഇരയായി മരണപ്പെട്ടതിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഈ മരണങ്ങളിൽ 20 എണ്ണത്തിൽ മാത്രമാണ് പോസ്റ്റ്‌മോർട്ടം നടത്തിയതെന്നും ബാക്കിയുള്ളവയിൽ നടപടി ഉണ്ടാകാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വെറും 20,000 മുതൽ 30,000 രൂപ വരെ മാത്രം നഷ്ടപരിഹാരം നൽകിയതിനെ വിമർശിച്ച ബെഞ്ച്, ഇത്തരം മരണങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മണിപ്പൂർ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
