ന്യൂഡല്‍ഹി: ഇന്ത്യയുടെ ജനസംഖ്യ ഇക്കൊല്ലം 146 കോടി കടക്കുമെന്ന് ഐക്യരാഷ്ട്രസഭ. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) പുറത്തിറക്കിയ 2025 ലെ ലോക ജനസംഖ്യാ റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം ലോകത്തെ ഏറ്റവും ജനസംഖ്യയേറിയ രാജ്യവും ഇന്ത്യ തന്നെയാണ്.
രണ്ടാം സ്ഥാനത്ത് ചൈനയാണ്. ചൈനയില്‍ ജനസംഖ്യ 141 കോടിയാണ്. 1950 മുതല്‍ ജനസംഖ്യാ കണക്കെടുക്കുന്ന യുഎന്‍ പട്ടികയില്‍ 2023 ലാണ് ഇന്ത്യ ചൈനയെ മറികടന്നത്. അതേസമയം ഇന്ത്യയുടെ ജനസംഖ്യ 170 കോടിവരെ ഉയര്‍ന്ന ശേഷം കുറഞ്ഞ് തുടങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അത് 40 വര്‍ഷത്തിന് ശേഷമായിരിക്കുമെന്നും യുഎന്‍എഫ്പിഎ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2025-ല്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ 26 ശതമാനം യുവാക്കളാണ്. 68 ശതമാനം പേരും തൊഴിലെടുക്കാവുന്ന പ്രായക്കാരാണ്. 2011 ന് ശേഷം സെന്‍സസ് നടത്തിയിട്ടില്ലാത്തതിനാല്‍ ഇന്ത്യയിലെ ജനസംഖ്യയെസംബന്ധിച്ച് സര്‍ക്കാര്‍ കണക്കുകള്‍ ലഭ്യമല്ല. രാജ്യത്ത് അടുത്ത വര്‍ഷമാണ് സെന്‍സസ് പ്രഖ്യാപിച്ചത്. ദ റിയല്‍ ഫെര്‍ട്ടിലിറ്റി ക്രൈസിസ് എന്ന പേരിലുള്ള ജനസംഖ്യാ റിപ്പോര്‍ട്ടില്‍ ലോകത്താകമാനമുള്ള ജനനനിരക്ക് കുറയുന്നതായി വ്യക്തമാക്കുന്നു. പ്രത്യുല്‍പാദനത്തെക്കുറിച്ച് സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ ദമ്പതിമാര്‍ക്ക് സാധിക്കുന്നില്ലെന്നും അതു പരിഹരിക്കപ്പെടേണ്ട പ്രതിസന്ധിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിദ്യാഭ്യാസത്തിലൂടെ അവബോധവും ആരോഗ്യ രംഗത്തെ മെച്ചപ്പെടലും ഉണ്ടായിട്ടുണ്ടെങ്കിലും എത്ര കുട്ടികള്‍ വേണമെന്നോ എപ്പോള്‍ കുട്ടികള്‍ വേണമെന്നോ തീരുമാനിക്കാന്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്കായിട്ടില്ല. ഓരോ സ്ത്രീയും ശരാശരി ആറുകുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്ന അറുപതുകളിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ശരാശരി രണ്ട് കുട്ടികളാണ് ഇന്ത്യന്‍ വനിതകള്‍ക്കുള്ളത്.
അതേസമയം വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പുരോഗതി രാജ്യത്തെ പ്രത്യുല്‍പാദന നിരക്ക് ആരോഗ്യകരമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് യുഎന്‍എഫ്പിഎ ഇന്ത്യ പ്രതിനിധി ആന്‍ഡ്രിയ എം. വോഴ്നര്‍ പറഞ്ഞു. എന്നിരുന്നാലും ഇന്ത്യയിലെ പ്രത്യുത്പാദന നിരക്ക് കുറയുന്നതായാണ് റിപ്പോര്‍ട്ട്. ശരാശരി ഒരു വനിതയ്ക്ക് 2.1 ജന്മം നല്‍കലാകാമെന്ന കണക്കില്‍ നിന്ന് പ്രത്യുല്‍പാദനനിരക്ക് 1.9 ആയി കുറഞ്ഞു. ഇപ്പോഴുള്ള ജനസംഖ്യാ നിരക്കിനെ നിലനിര്‍ത്താന്‍ 2.1 ആയിരിക്കണം പ്രത്യുല്‍പാദന നിരക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്