കൊച്ചി: മന്ത്രി സജി ചെറിയാന്റെ മലപ്പുറം കാസർഗോഡ് പരാമർശത്തിൽ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. മതേതര കേരളത്തെ ചാമ്പലാക്കുന്ന തീക്കളിയാണ് ഇതെന്ന് സമസ്ത മുഖപത്രം സുപ്രഭാതത്തിൻ്റെ മുഖപ്രസംഗത്തിൽ പറയുന്നു.
സിപിഐഎം നേതാക്കളുടെ തുടരെത്തുടരയുള്ള പരാമർശങ്ങൾ യാദൃശ്ചികമല്ലെന്നും ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് എങ്ങനെ ഇത്തരത്തിൽ പറയാൻ കഴിയുമെന്നും മുഖപത്രത്തിൽ സമസ്ത ചോദിക്കുന്നു.
മതവും സമുദായവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാമെന്നും ആ വോട്ടിലൂടെ അധികാരം നിലനിർത്താമെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ നേതാക്കളോ കരുതുന്നുണ്ടെങ്കിൽ അതിന് മതേതര കേരളം കനത്ത വില കൊടുക്കേണ്ടിവരും. എ.കെ. ബാലൻ, സജി ചെറിയാൻ പോലുള്ള സിപിഐഎം നേതാക്കൾക്ക് ഇത്തരം വിഷം തീണ്ടൽ പരാമർശങ്ങൾ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കയറി ഇത്രയും ഉച്ചത്തിൽ പറയാൻ എങ്ങനെ ധൈര്യം കിട്ടുന്നതെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട്മുൻപ് ഉത്തരേന്ത്യയിൽ നരേന്ദ്ര മോദിയും അമിത് ഷായും ഇതേ പ്രചാരണവുമായാണ് വോട്ട് തേടി ഇറങ്ങിയത്. തെരഞ്ഞെടുപ്പുകളിൽ പതിവായി ജയിച്ചുവരുന്നവരുടെ വേഷം നോക്കൂ എന്നാണ് മോദി മുൻപ് പറഞ്ഞത്. ഈ അസുഖത്തിന് മതിയായ ചികിത്സ വേണം.
അല്ലെങ്കിൽ ഈ വ്യാധി മതേതര കേരളത്തിന്റെ മനസിലേക്ക് കൂടി പടരും. സിപിഐഎം നേതാക്കളിൽ പലരും ഒരേ സ്വരത്തിൽ തുടരെത്തുടരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് യാദൃശ്ചികമല്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് ബോധ്യമാകുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
