ന്യൂഡെല്‍ഹി/മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ ആദ്യം മോസ്‌കോ സന്ദര്‍ശിച്ചേക്കും. ഇതിനുള്ള സാധ്യത ഇന്ത്യയും റഷ്യയും തേടിക്കെക്കൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
സന്ദര്‍ശനം നടക്കുകയാണെങ്കില്‍, 2019 ന് ശേഷം മോദിയുടെ ആദ്യ റഷ്യാ പര്യടനമായി മാറും ഇത്. 2022 ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ യാത്രയും. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി 2021-ലാണ് പുടിന്‍ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹവും ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല. ഇന്ത്യയില്‍ നടന്ന ജി20 സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവാണ് റഷ്യയെ പ്രതിനിധീകരിച്ചത്.
മോദിയുടെ സന്ദര്‍ശനത്തിനായി സജീവമായ ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഇരുപക്ഷവും ധാരണയാവുന്നതോടെ തിയതി പ്രഖ്യാപിക്കുമെന്നും റഷ്യന്‍ പ്രസിഡന്റിന്റെ അസിസ്റ്റന്റ് യൂറി ഉഷാക്കോവ് മോസ്‌കോയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
''ഞങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തയ്യാറെടുക്കുകയാണെന്ന് എനിക്ക് സ്ഥിരീകരിക്കാന്‍ കഴിയും. ഞങ്ങള്‍ക്ക് തിയതികള്‍ പറയാന്‍ കഴിയില്ല, കാരണം കക്ഷികള്‍ പരസ്പര സമ്മതത്തോടെയാണ് തിയതികള്‍ പ്രഖ്യാപിക്കുക. എന്നാല്‍ ഞങ്ങള്‍ സജീവമായി തയ്യാറെടുക്കുകയാണ്. ഞാന്‍ ഒരിക്കല്‍ കൂടി ഊന്നിപ്പറയുന്നു, ഈ സന്ദര്‍ശനം നടക്കും,'' മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഉഷാക്കോവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്