ന്യൂഡെല്‍ഹി: മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2023 ലെ റിപ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം ശക്തമായി തള്ളി. യുഎസിന്റെ റിപ്പോര്‍ട്ട് അഗാധമായി പക്ഷപാതപരവും ഇന്ത്യയുടെ സാമൂഹിക ചലനാത്മകതയെക്കുറിച്ച് ശരിയായ ധാരണയില്ലായ്മയുടെ ഉദാഹരണവും ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിച്ചു.
ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരുടെ വീടുകള്‍, ആരാധനാലയങ്ങള്‍ എന്നിവ തകര്‍ക്കുന്നത് സംബന്ധിച്ച് 'വര്‍ദ്ധന' ഉണ്ടായതായി റിപ്പോര്‍ട്ട് പരാമര്‍ശിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങളും മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ഉപയോഗിക്കുന്നതും വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് ആരോപിച്ചു.
'യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2023 ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ പ്രകാശനം ഞങ്ങള്‍ ശ്രദ്ധിച്ചു. മുന്‍കാലത്തെപ്പോലെ, റിപ്പോര്‍ട്ട് ആഴത്തില്‍ പക്ഷപാതപരമാണ്. ഇന്ത്യയുടെ സാമൂഹിക കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് ധാരണയില്ല. വോട്ട്ബാങ്ക് പരിഗണനകളാല്‍ നയിക്കപ്പെടുന്നതാണിത്. അതിനാല്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് നിരസിക്കുന്നു,' റിപ്പോര്‍ട്ടിന് മറുപടിയായി എംഇഎ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
'ആക്ഷേപങ്ങള്‍, തെറ്റിദ്ധാരണകള്‍, വസ്തുതകളുടെ തിരഞ്ഞെടുത്ത ഉപയോഗം, പക്ഷപാതപരമായ ഉറവിടങ്ങളെ ആശ്രയിക്കല്‍, പ്രശ്നങ്ങളുടെ ഏകപക്ഷീയമായ പ്രൊജക്ഷന്‍ എന്നിവയുടെ മിശ്രിതമാണ്' റിപ്പോര്‍ട്ടെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ട് ഇന്ത്യയുടെ ഭരണഘടനാ വ്യവസ്ഥകളെയും നിയമങ്ങളെയും തെറ്റായി പ്രതിനിധീകരിക്കുന്നു. മുന്‍വിധിയുള്ള ആഖ്യാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഭവങ്ങള്‍ തിരഞ്ഞെടുത്ത് ഉയര്‍ത്തിക്കാട്ടുന്നു. കൂടാതെ ഇന്ത്യയുടെ നിയമനിര്‍മ്മാണ പ്രക്രിയയുടെ നിയമസാധുതയെ ചോദ്യം ചെയ്യുന്നതുമാണെന്നും കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്