നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരനായ കോളജ് പ്രൊഫസര്‍ സിബിഐ പിടിയില്‍

MAY 15, 2026, 7:55 PM

ന്യൂഡല്‍ഹി: പരീക്ഷയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള വളരെ നിര്‍ണായകമായ ഒരു അറസ്റ്റാണ് നീറ്റ് ചോദ്യപേപ്പറില്‍ സിബിഐ നടത്തിയിരിക്കുന്നത്. ലത്തൂര്‍ ദയാനന്ദ സയന്‍സ് കോളേജിലെ കെമിസ്ട്രി പ്രൊഫസറായ പി.വി. കുല്‍ക്കര്‍ണിയുടെ അറസ്റ്റോടെ, ഈ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വന്‍ റാക്കറ്റുകളിലേക്ക് വിരല്‍ ചൂണ്ടുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സിബിഐ കരുതുന്നത്.

വെള്ളിയാഴ്ച പുണെയില്‍വെച്ചാണ് കുല്‍ക്കര്‍ണിയെ അറസ്റ്റ് ചെയ്തതെന്നാണ് സിബിഐ നല്‍കുന്നവിവരം. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന സമിതിയില്‍ തന്നെയുള്ള ഒരു വ്യക്തി ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള സമിതിയില്‍ അംഗമായിരുന്ന ഒരാള്‍ക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍, പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വലിയ ആശങ്കകളാണ് ഇത് ഉയര്‍ത്തുന്നത്.

ഏപ്രില്‍ അവസാനവാരത്തോടെയാണ് കുല്‍ക്കര്‍ണി 'സാധ്യത ചോദ്യപേപ്പര്‍' എന്ന പേരില്‍ നീറ്റ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കേസില്‍ അറസ്റ്റിലായ മനീഷ വാഗ്മാരെ വഴിയാണ് ഇയാള്‍ ചോദ്യപേപ്പര്‍ കുട്ടികളിലേക്ക് എത്തിച്ചതെന്നാണ് വിവരം. നീറ്റ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന സമിതിയില്‍ ഉള്‍പ്പെട്ടിരുന്ന കുല്‍ക്കര്‍ണി ഇത് ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. പുണെയിലെ വസതിയില്‍വെച്ച് കുല്‍ക്കര്‍ണി ചില വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയ്ക്കുള്ള പ്രത്യേക പരിശീലനം നല്‍കിയിരുന്നു. മനീഷ വാഗ്മാരെ വഴിയാണ് ഇയാള്‍ കുട്ടികളെ കണ്ടെത്തിയത്. ലക്ഷങ്ങളാണ് ഇയാള്‍ പരിശീലനത്തിന് ഫീസായി ഈടാക്കിയിരുന്നത്. തുടര്‍ന്ന് പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി. വിദ്യാര്‍ഥികള്‍ ഇതെല്ലാം കുറിച്ചെടുത്തു. ഇതേ ചോദ്യങ്ങളാണ് പിന്നീട് നീറ്റ് യുജി പരീക്ഷയ്ക്ക് അതേപടി ആവര്‍ത്തിച്ചതെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.

ചോദ്യപേപ്പര്‍ ലോക്കറുകളില്‍ സൂക്ഷിക്കുന്നതിന് മുന്‍പ്, നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ചോര്‍ന്നിട്ടുണ്ടാകാം എന്ന മാധ്യമങ്ങളുടെ സംശയം ശരിവെയ്ക്കുന്നതാണ് പുതിയ അറസ്റ്റ്. പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ ക്രമീകരണങ്ങളെയും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (NTA) സുതാര്യതയെയും പൂര്‍ണ്ണമായും ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനവും ഭാവിയുമാണ് ഇത്തരം അഴിമതികളിലൂടെ പണയപ്പെടുത്തുന്നത് എന്ന രീതിയില്‍ രാജ്യ വ്യാപകമായി വലിയ പ്രതിഷേധം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

പ്രതിയായ പി.വി കുല്‍ക്കര്‍ണിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ചോദ്യപേപ്പര്‍ വാങ്ങിയ മറ്റ് ഇടനിലക്കാരെയും, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വന്‍ റാക്കറ്റുകളെയും ഉടന്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിബിഐ സംഘം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam