ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ സുപ്രീം കോടതിയില്‍ വാദപ്രതിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെ, പരിധിവിട്ട അഭിഭാഷകനെതിരെ കണ്ണുരുട്ടി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. മര്യാദ കാണിച്ചില്ലെങ്കില്‍ കോടതി മുറിയില്‍ നിന്ന് പുറത്താക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. പരാതിക്കാരുടെ അഭിഭാഷകരിലൊരാളായ മാത്യു ജെ. നെടുമ്പാറക്കാണ് കോടതിയുടെ മുന്നറിയിപ്പ്.
പരാതിക്കാരുടെ സീനിയര്‍ അഭിഭാഷകനായ നരേന്ദര്‍ ഹൂഡയുടെ വാദം നടന്നുകൊണ്ടിരിക്കെ, തനിക്കും സംസാരിക്കാന്‍ അനുവാദം തരണമെന്ന് മാത്യു ആവശ്യപ്പെടുകയായിരുന്നു. ഹൂഡയുടെ സംസാരത്തിന് ശേഷമാകാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞുവെങ്കിലും, ക്രമം തെറ്റിച്ച് സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നമായത്.
'ദയവായി ഇരിക്കൂ, അതല്ലെങ്കില്‍ താങ്കളെ എനിക്ക് പുറത്താക്കേണ്ടിവരും' -ചീഫ് ജസ്റ്റിസ് പറഞ്ഞു. 'താങ്കളിലെ ന്യായാധിപന്‍ എന്നെ അംഗീകരിക്കുന്നില്ലെങ്കില്‍ ഞാന്‍ സ്വയം പുറത്തുപോയിക്കൊള്ളാ'മെന്നായി മാത്യു. അപ്പോള്‍ 'സെക്യൂരിറ്റിയെ വിളിക്കൂ' എന്ന് ചീഫ് ജസ്റ്റിസിന്റെ ഉത്തരവ്.
ഇതിനിടെ താന്‍ 1979 മുതല്‍ ജുഡീഷ്യറിയിലുണ്ടെന്ന് പറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ച് മാത്യു ഇറങ്ങിപ്പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും തിരിച്ചെത്തിയ മാത്യു ബെഞ്ചിനോട് ഖേദപ്രകടനം നടത്തുകയും ചെയ്തു. പിന്നീട് വാദത്തിന് അവസരം ലഭിച്ചപ്പോള്‍ പുനപരീക്ഷ എന്ന ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്