ചെന്നൈ: തമിഴ്‌നാട് ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ കെ ആംസ്‌ട്രോങ്ങിനെ ചെന്നൈയിലെ പാര്‍ട്ടി സംസ്ഥാന ഓഫീസ് വളപ്പില്‍ സംസ്‌കരിക്കണമെന്ന റിട്ട് ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ പോത്തൂര്‍ ഗ്രാമത്തിലെ സ്വകാര്യ ഭൂമിയിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരം ഇനി നടക്കുക. വെള്ളിയാഴ്ച വൈകുന്നേരമാണ് കെ ആംസ്‌ട്രോങ്ങിനെ ചെന്നൈയിലെ വസതിക്ക് സമീപം അജ്ഞാതര്‍ കൊലപ്പെടുത്തിയത്.
ബിഎസ്പി ഓഫീസിലെ നിര്‍ദിഷ്ട ശ്മശാന സ്ഥലം ഒരു ഇടവഴിയാണെന്ന് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് വി ഭവാനി സുബ്ബരായന്‍ നിരീക്ഷിച്ചു. പ്രദേശത്തിന്റെ പാര്‍പ്പിട സ്വഭാവം കണക്കിലെടുത്ത് ഒരു ബദല്‍ സ്ഥലം കണ്ടെത്താനും കോടതി നിര്‍ദേശിച്ചു.
ആംസ്ട്രോങ്ങിനെ പാര്‍ട്ടി ഓഫീസില്‍ സംസ്‌കരിക്കാന്‍ അനുമതി തേടി ഭാര്യ കെ പോര്‍ക്കൊടിയാണ് ഹര്‍ജി നല്‍കിയിരുന്നത്. താമസസ്ഥലമാണിതെന്ന് കാട്ടി ഡിഎംകെ സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തു.
ആംസ്‌ട്രോങ്ങിന്റെ മൃതദേഹം ഇപ്പോള്‍ ചെന്നൈയിലെ കോര്‍പ്പറേഷന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. പാര്‍ട്ടി നേതാവ് മായാവതിയും ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ആകാശ് ആനന്ദും ആദരാഞ്ജലി അര്‍പ്പിക്കുകയും കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
കേസില്‍ ഇതുവരെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധവുമായി ചെന്നൈയിലെ പൂനമല്ലി ഹൈറോഡില്‍ നിരവധി ബിഎസ്പി പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തിയതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്