ബെംഗളൂരു: ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ തസ്തികയിലേക്ക് സ്വന്തം പെണ്‍മക്കളെ അനധികൃതമായി തിരുകിക്കയറ്റിയ സംഭവത്തില്‍ കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷന്‍ (കെ.പി.എസ്.സി) ചെയര്‍മാന്‍ ശിവശങ്കരപ്പ എസ്. സാഹുക്കറിനെ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സസ്‌പെന്‍ഡ് ചെയ്തു. നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് ഗവര്‍ണറുടെ നടപടി.
ചെയര്‍മാനെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിടാന്‍ രാഷ്ട്രപതിയോട് ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചെയ്തു.
മക്കളായ സുമ, അനുരാധ എന്നിവരുടെ നിയമനവുമായാണ് വിവാദം ഉയര്‍ന്നുവന്നത്. പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഭരണഘടനാ പദവിയിലുള്ള വ്യക്തിയായിരുന്നിട്ടും, വാര്‍ഷിക വരുമാനം വെറും 40,000 രൂപ മാത്രമാണെന്ന് കാണിക്കുന്ന വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മകള്‍ സുമ സംവരണാനുകൂല്യം നേടിയെടുത്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ചെയര്‍മാന്‍ തന്റെ പദവി ദുരുപയോഗം ചെയ്തതായി കെപിഎസ്സി അസിസ്റ്റന്റ് സെക്രട്ടറിയുടെ പരാതിയില്‍ നടത്തിയ പൊലീസ് അന്വേഷണത്തിലും വ്യക്തമായിരുന്നു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും കത്തെഴുതിയതോടെയാണ് തട്ടിപ്പ് കൂടുതല്‍ പുറത്തുവന്നത്. ഇതേതുടര്‍ന്ന് കമ്മീഷന്‍ യോഗങ്ങളില്‍ നിന്ന് ചെയര്‍മാനെ മാറ്റി നിര്‍ത്താന്‍ അംഗങ്ങള്‍ തീരുമാനമെടുത്തിരുന്നു. ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് കമ്മീഷന്‍ പാസാക്കിയ പ്രമേയം ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണെങ്കിലും, ഭരണഘടനാ പദവിയിലെ ക്രമക്കേടുകള്‍ മുന്‍നിര്‍ത്തി ഗവര്‍ണര്‍ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
