ന്യൂഡെല്‍ഹി: ഡെല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആം ആദ്മി പാര്‍ട്ടിയെ (എഎപി) പുതിയ കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കും. അഴിമതിക്കേസില്‍ ഏതെങ്കിലും ഏജന്‍സി സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ഏതെങ്കിലും ദേശീയ പാര്‍ട്ടി പ്രതിയാകുന്നത് ഇതാദ്യമാണ്.
ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കുറ്റപത്രത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ആദ്യമായി പ്രതിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറ്റപത്രത്തില്‍ കെജ്രിവാളിനെ മദ്യനയക്കേസിലെ സൂത്രപധാരന്‍ എന്നും പ്രധാന ഗൂഢാലോചനക്കാരനെന്നും ഇഡി പരാമര്‍ശിക്കുമെന്ന് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കെജ്രിവാളുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടന്നതായി ഇഡി അവകാശപ്പെടുന്നു. ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച കിക്ക്ബാക്കുകളില്‍ നിന്ന് 45 കോടി രൂപ 2022 ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് നേരത്തെ ഇഡി ഡെല്‍ഹി കോടതിയില്‍ അവകാശപ്പെട്ടിരുന്നു.
കെജ്രിവാളിന്റെ ഇടക്കാല ജാമ്യം സംബന്ധിച്ച വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കുറ്റപത്രം അടിയന്തരമായി സമര്‍പ്പിച്ചേക്കും.
പ്രതിയെ അറസ്റ്റ് ചെയ്ത് രണ്ട് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം. മെയ് 21 ന് കെജ്രിവാള്‍ രണ്ട് മാസത്തെ ജുഡീഷ്യല്‍ കസ്റ്റഡി പൂര്‍ത്തിയാക്കും. മദ്യനയ കേസില്‍ മാര്‍ച്ച് 21 ന് അറസ്റ്റിലായ അദ്ദേഹം ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.
മദ്യനയ അഴിമതിക്കേസില്‍ ഇഡിയുടെ ഏഴാമത്തെ കുറ്റപത്രമാകും ഇനിയത്തേത്. ഡെല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗും ഉള്‍പ്പെടെ 18 പേരെ ഇതുവരെ ഏജന്‍സി അറസ്റ്റ് ചെയ്തിട്ടുണ്ട്. സിംഗിന് കഴിഞ്ഞ മാസം ജാമ്യം ലഭിച്ചിരുന്നു.
വ്യാഴാഴ്ച കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തെ എതിര്‍ത്ത് ഇഡി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താനുള്ള അവകാശം അടിസ്ഥാനപരമോ ഭരണഘടനാപരമോ അല്ലെന്ന് ഏജന്‍സി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്