ചെന്നൈ: തമിഴ്‌നാട്ടിൽ സഖ്യ സർക്കാരിലേക്ക് ടിവികെ ക്ഷണിച്ചെങ്കിലും സിപിഎം അനുകൂല തീരുമാനമെടുക്കില്ലെന്ന് സൂചന. ടിവികെ ക്ഷണം നിലനിൽക്കെ, ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഷൺമുഖവും സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് അംഗം കെ കനകരാജും നിയുക്ത എംഎൽഎമാരായ ടി ലതയും ആർ സെല്ലസാമിയും ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ്റെ വീട്ടിലെത്തി.
നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥികളിൽ രണ്ട് പേരാണ് വിജയിച്ചത്. ഈ വിജയത്തിൽ ഒപ്പം പ്രവർത്തിച്ചതിന് ഡിഎംകെയോടുള്ള നന്ദി സൂചിപ്പിക്കാനായാണ് സിപിഎം നേതാക്കളെത്തിയത്. ഈ വിവരം സിപിഎം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയുടെ എക്സിലെ ഔദ്യോഗിക ഹാന്റിലിലാണ് പങ്കുവെച്ചിരിക്കുന്നത്.
സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ടിവികെ നേതാവ് വിജയ് ഇന്ന് ഗവർണറെ കണ്ടെങ്കിലും ഫലം കണ്ടില്ല. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ അംഗസംഖ്യ ഉറപ്പാക്കാൻ നിർദേശിച്ച് തമിഴ്‌നാടിൻ്റെ കൂടെ ചുമതലയുള്ള ഗവർണർ രാജേന്ദ്ര അർലേകർ അദ്ദേഹത്തെ മടക്കുകയായിരുന്നു.
കോൺഗ്രസ് മാത്രമാണ് ടിവികെയെ ഇപ്പോൾ പിന്തുണച്ചിരിക്കുന്നത്. മുസ്ലിം ലീഗും സിപിഐയും ഡിഎംകെയ്ക്ക് ഒപ്പം നിൽക്കുമെന്ന നിലപാടിലാണ്. മറ്റ് ചെറുകക്ഷികളിൽ ആരെയെങ്കിലും ഒപ്പം കൂട്ടി സംസ്ഥാനത്ത് അധികാരത്തിലെത്താനുള്ള ശ്രമമാണ് ടിവികെ നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
