കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മെയ് 9 ന് നടക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നിരീക്ഷകനായി ബി.ജെ.പി നേതൃത്വം ചുമതലപ്പെടുത്തി. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കും.
ഭരണം ഉറപ്പിച്ചതോടെ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകളിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, നിതിന്‍ നബിന്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ആകെ 294 സീറ്റുകളില്‍ 206 എണ്ണത്തിലും വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി ബംഗാളില്‍ ആദ്യമായി സര്‍ക്കാര്‍ രൂപീകരിച്ചത്.
നന്ദിഗ്രാം നിലനിര്‍ത്തുകയും ഭവാനിപൂരില്‍ മമതയെ മലര്‍ത്തിയടിക്കുകയും ചെയ്ത സുവേന്ദു അധികാരിയാണ് പട്ടികയില്‍ ഒന്നാമന്‍. താന്‍ അധികാരക്കൊതിയനല്ലെന്നും പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഖരഗ്പൂര്‍ സദര്‍ മണ്ഡലത്തില്‍ നിന്ന് 30,506 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷും ശക്തമായ പരിഗണനയിലുണ്ട്. ആര്‍എസ്എസ് പശ്ചാത്തലമുള്ള നേതാവായ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രിയങ്കരനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
