ന്യൂഡല്‍ഹി: വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി തുര്‍ക്കി കമ്പനിയിലേക്ക് അയക്കില്ലെന്ന തീരുമാനവുമായി എയര്‍ ഇന്ത്യ. തുര്‍ക്കിയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്നാണ് തീരുമാനം. എയര്‍ ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
എയര്‍ ഇന്ത്യയുടെ ജംബോ ജെറ്റുകള്‍ പോലുള്ള വലിയ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തിവരുന്നത് ടര്‍ക്കിഷ് ടെക്നിക് എന്ന കമ്പനിയാണ്. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ്. തുര്‍ക്കി കമ്പനിയ്ക്ക് പകരം സേവനത്തിനായി മറ്റ് എംആര്‍ഒകളെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെ അപലപിക്കുകയും പാകിസ്ഥാന് പിന്തുണ നല്‍കുകയും ചെയ്ത തുര്‍ക്കിയെ അന്ന് മുതല്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി തുര്‍ക്കി കമ്പനിയായ ചെലബി എയര്‍പോര്‍ട്ട് സര്‍വീസസിന്റെ ഇന്ത്യയിലെ സെക്യൂരിറ്റി ക്ലിയറന്‍സ് ലൈസന്‍സ് ബിസിഎഎസ് റദ്ദാക്കിയിരുന്നു.
എയര്‍ ഇന്ത്യയുടെ ബി777, ബി787 എന്നീ വിമാനങ്ങളുടെ അറ്റകുറ്റപ്പണികളാണ് ടര്‍ക്കിഷ് ടെക്നിക് ചെയ്ത് വന്നിരുന്നത്. ഇന്ത്യയില്‍ തന്നെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വരുമെന്നും തത്കാലം മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളെ ആശ്രയിക്കേണ്ടി വരുമെന്നും കാംപ്ബെല്‍ അറിയിച്ചു. നിലവില്‍ 64 വൈഡ്-ബോഡി വിമാനങ്ങളുള്‍പ്പെടെ 191 വിമാനങ്ങള്‍ എയര്‍ ഇന്ത്യയ്ക്കുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്