റായ്പൂര്‍: ഛത്തീഡ്ഗഢിലെ ബീജാപൂര്‍ ജില്ലയില്‍ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗംഗളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പിഡിയ ഗ്രാമത്തിന് സമീപമുള്ള വനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷനു പോയ സമയത്താണ് വെടിവയ്പുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെളളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച വെടിവയ്പ്പ് വൈകുന്നേരം 5 മണി വരെ നീണ്ടുനിന്നു.
സംഭവ സ്ഥലത്ത് നിന്ന് ഒരു ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍ (ബിജിഎല്‍) ലോഞ്ചര്‍, ഒരു 12-ബോര്‍ റൈഫിള്‍, റൈഫിളുകള്‍ എന്നിവ ഉള്‍പ്പെടെ 12 ആയുധങ്ങളും പോലീസ് കണ്ടെടുത്തു. മാവോയിസ്റ്റുകളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), പ്രത്യേക ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്), ബസ്തരിയ ബറ്റാലിയന്‍, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്), സിആര്‍പിഎഫിന്റെ കോബ്ര യൂണിറ്റ് എന്നിവ ഓപ്പറേനില്‍ പങ്കെടുത്തു.
ഒരു പ്രമുഖ മാവോയിസ്റ്റ് നേതാവ് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഇതുവരെ 12 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സൈനിക നടപടികള്‍ തുടരുമെന്ന് സൗത്ത് ബസ്തര്‍ പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കമലോചന്‍ കശ്യപ് പറഞ്ഞു.
ഏപ്രില്‍ 16 ന് സംസ്ഥാനത്തെ കാങ്കര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന 29 നക്‌സലൈറ്റുകളെ വധിച്ചിരുന്നു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 2024-ലെ ആദ്യ നാല് മാസങ്ങളില്‍ മാത്രം 99 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അതിനിടെ, മാവോയിസ്റ്റുകളുടെ പ്രത്യാക്രമണത്തില്‍ 2024-ല്‍ 21 സാധാരണക്കാരും 2023-ല്‍ 41 സാധാരണക്കാരും കൊല്ലപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്