ലണ്ടൻ: വിദ്യാർത്ഥി വിസയിൽ കടുത്ത നടപടിയുമായി ഡോണൾഡ് ട്രംപ് മുന്നോട്ട് പോവുകയാണെങ്കിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടാകാവുന്ന അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി മുൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ രഘുറാം രാജൻ.
അന്താരാഷ്ട്ര വിദ്യാർത്ഥി വിസകൾക്കായി ഇനി പുതിയ അഭിമുഖങ്ങൾ നടത്തേണ്ടെന്നാണ് ലോകമെമ്പാടുമുള്ള അമേരിക്കൻ എംബസികളോട് ട്രംപ് പറഞ്ഞിട്ടുള്ളത് എന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. എല്ലാ വിദേശ വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കുന്ന പ്രവർത്തനം (സോഷ്യൽ മീഡിയ വെറ്റിങ്) വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ, വിദേശ വിദ്യാർത്ഥികളുടെ ഒഴുക്ക് യുഎസിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സാണ്, എന്നാൽ നിലവിലെ നയങ്ങൾ ഈ നേട്ടം ഇല്ലാതാക്കുമെന്ന് രഘുറാം രാജൻ പറഞ്ഞു. സെർജി ബ്രിൻ പോലും വിദ്യാർത്ഥിയായി വന്ന് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ട്രംപിന്റെ പുതിയ നയം സ്റ്റുഡന്റ് വിസ പ്രോസസിങ്ങിനെ മാത്രമല്ല, സാമ്പത്തികമായി വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തെ വളരെയധികം ആശ്രയിക്കുന്ന അമേരിക്കന്‍ സര്‍വകലാശാലകളെയും ബാധിക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏകദേശം 19 ദശലക്ഷം വരുന്ന ജനസംഖ്യയുടെ 5.9% അന്താരാഷ്ട്ര വിദ്യാർത്ഥികളാണ്. 2023-2024 അധ്യയന വർഷത്തിൽ, 1.1 ദശലക്ഷത്തിലധികം വിദേശ വിദ്യാർത്ഥികൾ യുഎസിലേക്ക് വന്നു, അതിൽ ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികളെ അയച്ചത് ഇന്ത്യയാണ്, തൊട്ടുപിന്നാലെ ചൈനയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്