ടെഹ്റാന്‍: ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണത്തിന് മുന്‍പും ശേഷവുമുള്ള ഫൊര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
യു.എസ് ആക്രമണത്തില്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന പ്രസിഡന്റ് ട്രംപിന്റെ അവകാശവാദങ്ങള്‍ ശരിവയ്ക്കും വിധത്തിലുള്ളതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍. ഫൊര്‍ദൊ ആണവ കേന്ദ്രത്തിന്റേതായി ചൊവ്വാഴ്ച പുറത്തുവന്ന ദൃശ്യങ്ങളില്‍, വലിയ ഗര്‍ത്തങ്ങളും തകര്‍ന്ന പ്രവേശന കവാടങ്ങളും കാണാം. ഇത് അമേരിക്കയുടെ ആക്രമണത്തില്‍ തകര്‍ന്നതാണെന്നാണ് സൂചന. ഫൊര്‍ദോ ആണവനിലയത്തിലെ കൂറ്റന്‍ തൂണുകള്‍ക്ക് കേടുപാട് പറ്റിയതായി ചിത്രത്തില്‍ കാണാം. പുറത്തുനിന്ന് ഭൂഗര്‍ഭ അറയിലെ സമ്പുഷ്ടീകരണ ഹാളുകളിലേക്കുള്ള വായുസഞ്ചാരം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നവയായിരിക്കാം ഇതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആണവനിലയങ്ങളില്‍ ആക്രമണം നടത്തിയെങ്കിലും ഇവിടെ നിന്ന് വികിരണങ്ങളൊന്നും തന്നെ പുറത്തേക്ക് വന്നിട്ടില്ലെന്ന് ഐഎഇഎ അറിയിച്ചു.
ടെഹ്റാനില്‍ നിന്ന് 450 കിലോമീറ്റര്‍ ദൂരത്തില്‍ തെക്കുവശത്തായി സ്ഥിതിചെയ്യുന്ന ഇസ്ഫഹാന്‍ ആണവനിലയത്തിന്റെ ചിത്രങ്ങളിലും ആക്രമണം നടന്നതിന്റെ സൂചനകളുണ്ട്. യുഎസ് ബോംബാക്രമണത്തില്‍ പ്രദേശത്ത് വന്‍ നാശനഷ്ടങ്ങളുണ്ടായതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഭൂഗര്‍ഭ അറകളിലുള്ള ആണവകേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍, തുരങ്കത്തിനകത്തേക്ക് പ്രവേശിക്കുന്ന കവാടം തകരാറിലാക്കാന്‍ അമേരിക്കയുടെ ആക്രമണത്തിന് സാധിച്ചിട്ടുണ്ട്.
നതാന്‍സ് ആണവനിലയത്തിനും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളിലെ ബോംബാക്രമണം ഉണ്ടാക്കിയ നാശനഷ്ടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ട് എന്നത് സംബന്ധിച്ച് വിലയിരുത്തലിനായി ഐഎഇഎ നിരീക്ഷകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അമേരിക്കയുടെ ആക്രമണത്തില്‍ ഇറാന്റെ ആണവശേഷി നശിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. യുഎസ് ആക്രമണത്തിലൂടെ ഇറാന്റെ ആണവ പദ്ധതികളെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ സാധിച്ചിട്ടുള്ളൂ എന്നും ആണവ പദ്ധതികളെ ഏതാനും മാസത്തേക്ക് വൈകിപ്പാിക്കന്‍ മാത്രമേ ഇതിലൂടെ സാധിക്കൂ എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. യുഎസ് വ്യോമാക്രമണങ്ങളില്‍ ഫൊര്‍ദോയിലുള്ള ആണവകേന്ദ്രം പൂര്‍ണ്ണമായും നശിപ്പിച്ചു എന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്