വാഴ്‌സാ: കടുത്ത യാഥാസ്ഥിതികനായ കരോള്‍ നവ്റോസ്‌കി പോളണ്ടിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് നവ്റോസ്‌കി പോളണ്ടിന്റെ പ്രസിഡന്റായത്. ഞായറാഴ്ച നടന്ന രണ്ടാംവട്ട തിരഞ്ഞെടുപ്പില്‍ 50.89 ശതമാനം വോട്ടാണ് നവ്റോസ്‌കി നേടിയത്.
വാഴ്‌സാ മേയറും ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ റഫാല്‍ ട്രസസ്‌കോവ്സ്‌കി 49.11 ശതമാനം വോട്ടുനേടി രണ്ടാമതെത്തി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ട്രസസ്‌കോവ്സ്‌കിക്ക് അനുകൂലമായിരുന്നു. പ്രതിപക്ഷമായ ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ (പിഐഎസ്) പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് നവ്റോസ്‌കി തിരഞ്ഞെടുപ്പില്‍ മാറ്റുരച്ചത്. മുന്‍ ഗുസ്തിതാരവും ചരിത്രകാരനുമാണ് 42 കാരനായ നവ്റോസ്‌കി.
അയല്‍ രാജ്യങ്ങളായ ഉക്രെയ്‌നും റഷ്യയും തമ്മില്‍ മൂന്ന് വര്‍ഷത്തിലേറെയായി യുദ്ധം തുടരവേ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുള്ള നവ്റോസ്‌കി തീവ്രദേശീയ നിലപാടുകളുമായി മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്. 2023 ല്‍ അധികാരത്തില്‍ വന്ന പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാരാണ് പോളണ്ട് ഭരിക്കുന്നത്.
യൂറോപ്യന്‍ യൂണിയനെയും ഉക്രെയ്‌നെയും പിന്തുണയ്ക്കുന്നയാളാണ് ടസ്‌ക്. രാജ്യത്തെ സംബന്ധിച്ച ദൈനംദിന കാര്യങ്ങളെല്ലാം പ്രധാനമന്ത്രിയുടെ അധികാര പരിധിയിലാണെങ്കിലും പോളിഷ് പ്രസിഡന്റ് പദവി അത്ര ആലങ്കാരികമല്ല. വിദേശ നയത്തില്‍ സ്വാധീനം ചെലുത്താനും സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ വീറ്റോ ചെയ്യാനും പ്രസിഡന്റിന് അധികാരമുണ്ട്.
ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി, ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്തോര്‍ ഓര്‍ബന്‍ തുടങ്ങിയ നേതാക്കള്‍ നവ്റോസ്‌കിയെ അഭിനന്ദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്