'ഭീരുവായ ഏകാധിപതി ബങ്കറിലിരുന്ന് ആക്രമിക്കുന്നു'; തിരിച്ചടിക്കൊരുങ്ങി ഇസ്രയേല്‍

JUNE 19, 2025, 4:44 AM

ടെഹ്റാന്‍/ടെല്‍ അവീവ്: ആശുപത്രികള്‍ക്കും ജനവാസ മേഖലകള്‍ക്കും നേരേ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ കനത്ത തിരിച്ചടി നല്‍കാനൊരുങ്ങി ഇസ്രയേല്‍. ഇറാനിലെ തന്ത്രപ്രധാനകേന്ദ്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണം ശക്തിപ്പെടുത്താന്‍ താനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. വ്യാഴാഴ്ച സൊറോക്കയിലെ ആശുപത്രിക്ക് നേരേയടക്കം ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമാണ് ഇസ്രയേലിനെ കൂടുതല്‍ ചൊടിപ്പിച്ചത്.

ഭീരുവായ ഇറാന്‍ ഏകാധിപതി ബങ്കറില്‍ ഒളിച്ചിരുന്ന് ഇസ്രയേലിലെ ആശുപത്രികളും വീടുകളും ആക്രമിക്കുകയാണെന്ന് ഇസ്രയേല്‍ കാറ്റ്സ് കുറ്റപ്പെടുത്തി. ആയത്തുള്ള അലി ഖമീനിയുടെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനും ഇസ്രയേല്‍ നേരിടുന്ന ഭീഷണികള്‍ ഒഴിവാക്കാനും ഇറാന്റെ തന്ത്രപ്രധാനകേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍ പ്രതിരോധസേനയ്ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് ബീര്‍ഷേവയിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് നേരേ ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായത്. ഇറാന്റെ ആക്രമണത്തില്‍ വ്യാഴാഴ്ച മാത്രം 65-ഓളം പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. അതിനിടെ, ആശുപത്രി ആയിരുന്നില്ല ഇതിനുസമീപത്തെ ഇസ്രയേല്‍ പ്രതിരോധസേനയുടെ നിയന്ത്രണത്തിലുള്ള ടെക്നോളജി പാര്‍ക്കായിരുന്നു ഇറാന്റെ പ്രധാനലക്ഷ്യമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവിന് സമീപവും വ്യാഴാഴ്ച ഇസ്രയേലിന്റെ മിസൈലുകള്‍ പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ഇറാനിലെ അരാക് ആണവകേന്ദ്രത്തിന് നേരേ ഇസ്രയേലും കനത്ത ആക്രമണം നടത്തി. ബുധനാഴ്ച രാത്രി തങ്ങളുടെ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചാണ് തെക്കുപടിഞ്ഞാറന്‍ ടെഹ്റാനിലെ അരാക് ആണവകേന്ദ്രം തകര്‍ത്തതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ആക്രമണത്തിന് മുന്‍പ് പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ആണവകേന്ദ്രത്തിന് നേരേ ശക്തമായ ആക്രമണം ഉണ്ടായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam