ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് സൈപ്രസ്. തുര്‍ക്കിയുമായി തുടരുന്ന അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്നാണ് സൈപ്രസ് ഇന്ത്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗാസ്ത്ര, ഇസ്രയേല്‍-ഇന്ത്യന്‍ കമ്പനികള്‍ സംയുക്തമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്‌കൈ സ്ട്രൈക്കര്‍ എന്നീ ഡ്രോണുകള്‍ വാങ്ങാനാണ് സൈപ്രസ് താത്പര്യപ്പെടുന്നത്. ഓപ്പറേഷന്‍ സിന്ദൂരില്‍ കൃത്യതയോടെ ലക്ഷ്യങ്ങള്‍ തകര്‍ത്ത ആയുധങ്ങളാണ് നാഗാസ്ത്രയും സ്‌കൈ സ്ട്രൈക്കറും.
ലോയിറ്ററിങ് മ്യൂണിഷന്‍ വിഭാഗത്തില്‍ വരുന്ന ഡ്രോണുകളാണ് ഇവ രണ്ടും. ലക്ഷ്യം നിര്‍ണയിക്കാന്‍ വട്ടമിട്ട് പറന്ന് കൃത്യമായി ആക്രമിക്കുന്ന ഡ്രോണുകളാണ് ഇവ. ജയ്ഷെ മുഹമ്മദിന്റെയും ലഷ്‌കറെ തോയ്ബയുടെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ ആയുധങ്ങളാണ് ഇവ രണ്ടും. ഇവയുടെ കൃത്യതയിലും പ്രകടന മികവിലും ആകൃഷ്ടരായാണ് സൈപ്രസ് മുന്നോട്ടുവന്നിരിക്കുന്നത്.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൈപ്രസില്‍ നിന്ന് യാത്രയായത്. സൈപ്രസില്‍ നിന്ന് ജി7 ഉച്ചകോടിക്കായി കാനഡയിലേക്കും ഉച്ചകോടി കഴിഞ്ഞ് ക്രൊയേഷ്യയിലേക്കും മോദി പോകും. മോദിയുടെ സന്ദര്‍ശ നസമയത്ത് ആയുധ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചനകള്‍.
തുര്‍ക്കിയുമായി ദീര്‍ഘകാലമായി സംഘര്‍ഷത്തിലാണ് സൈപ്രസ്. 1974-ല്‍ സൈപ്രസിന്റെ വടക്കന്‍ പ്രദേശങ്ങള്‍ തുര്‍ക്കിയുടെ പിന്തുണയോടെ തുര്‍ക്കി വംശജര്‍ പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് തുര്‍ക്കിയുമായുള്ള ബന്ധം ഉലഞ്ഞു. തുര്‍ക്കിയുടെ ബെയ്റാക്തര്‍ ഡ്രോണുകള്‍ ഉയര്‍ത്തുന്ന ഭീഷണി മറികടക്കാനാണ് ഇന്ത്യന്‍ ഡ്രോണുകളില്‍ സൈപ്രസ് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്