ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഇന്ത്യയിലങ്ങോളമിങ്ങോളം വേരുകളുള്ള പാർട്ടി. ആ വേരുകളിൽ ചിലതെല്ലാം മുറിഞ്ഞുപോയെങ്കിലും ഇപ്പോഴും അവയൊന്നും പൂർണ്ണമായി കെട്ടുപോയിട്ടില്ല. എന്നിട്ടും നാഥനില്ലാക്കളരിയായി കിടക്കുന്നതുകൊണ്ട് മറ്റു രാഷ്ട്രീയ പാർട്ടികൾ വേണ്ടത്ര വില കോൺഗ്രസിന് കൊടുത്തുകാണുന്നില്ല. ഇനി എന്തായാലും നാഥനില്ലാക്കളി അവസാനിപ്പിക്കാമെന്നു കരുതി നാഥനെ തിരഞ്ഞെടുക്കാൻ ഒരുമ്പെട്ടപ്പോഴാണ് ഗാന്ധികുടുംമ്പത്തോട് കുറുള്ള ചിലരുടെ ഒളിച്ചു കളി മാലോകർക്ക് ബോധ്യമായത്. തൻകാര്യം കാണുന്നതിനുള്ള ഒരു ഗോവണി മാത്രമായാണിവർ ഗാന്ധി കുടുംബത്തേയും കോൺഗ്രസിനേയും കാണുന്നത് എന്നതാണ് പച്ചപ്പരമാർത്ഥം...!
ഉത്തർപ്രദേശിനെ ഇത്തരത്തിൽ ഭൂരിപക്ഷ വർഗീയതയുടെ താവളമാക്കി മാറ്റിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും കോൺഗ്രസിന് ഒഴിഞ്ഞു നിൽക്കാനാകുമോ..? ലോക്‌സഭയിലേക്ക് 80 എംപിമാരെ പറഞ്ഞയക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. കൊളോണിയൻ കാലത്ത് കോൺഗ്രസ് നയിച്ച സ്വാതന്ത്ര്യ സമരത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു അവിടം. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് മൂന്നു പ്രധാനമന്ത്രിമാർ യുപിയിൽ നിന്നുമായിരുന്നു. എന്നാൽ അറുപതുകളുടെ അന്ത്യത്തോടെ യുപി രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. 1980 ആകുമ്പോഴേക്കും പാർട്ടി സംസ്ഥാനത്ത് അതീവ ദുർബലമാകുകയും ചെയ്തു.
2019ൽ കോൺഗ്രസിന് സ്വയം നവീകരിക്കാൻ അവസരമുണ്ടായിരുന്നു. എന്നാലാവത് ഉപയോഗപ്പെടുത്തിയില്ല. പല മുതിർന്ന നേതാക്കളും ഒരവസരം കിട്ടിയാൽ ബിജെപിയിലേക്ക് ചാടാൻ തയ്യാറെടുത്തു നിൽക്കുകയല്ലായിരുന്നോ. അവരിൽ ചിലരൊക്കെ ഒരോ കാരണമുണ്ടാക്കി ബിജെപിയോടൊപ്പം പോയ കാഴ്ചയും നമ്മൾ കണ്ടു.
2019ലെ കോൺഗ്രസിന്റെ തോൽവിക്കുശേഷം പരാജയം വിലയിരുത്താൻ കൂടിയ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞില്ലേ, പരാജയത്തിന്റെ കാരണമെന്തെന്നറിയാത്തവരായി ആരുണ്ടിവിടെ..? സത്യത്തിൽ ഗാന്ധികുടുംബത്തിൽ നിന്നുമല്ലാതെ പ്രചരണത്തിന് മോട്ടിലാൽ വോറ എന്ന വന്ദ്യവയോധികൻ മാത്രമാണുണ്ടായത്. കാലുവയ്യാത്ത ആ പാവം മനുഷ്യൻ മരിക്കുന്നതുവരെ കോൺഗ്രസിനോട് കൂറുപുലർത്തി പോന്നവനാണ്.
പ്രതിരോധ ഇടപാടുകളിലെ അഴിമതിയെക്കുറിച്ചുപോലും ഒരു വേദിയിലെത്തി പറയാൻ എ.കെ. ആന്റണി പോലും ഉണ്ടായിരുന്നില്ല. ജി 24 കാർക്കും അധികാരം നുണയാൻ എന്തു വഴി എന്ന ചിന്തയല്ലാതെ മറ്റൊന്നുമില്ലെന്ന് അവർ തന്നെ ഇപ്പോൾ തെളിയിച്ചില്ലേ..? സൗകര്യപൂർവ്വം ശശി തരൂരിനെ തള്ളിപ്പറയുകയും ചെയ്തു.
ഇനി ഇപ്പോഴത്തെ കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കു വരാം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചുതന്നെ നിൽക്കുകയാണല്ലോ.
എന്നാൽപ്പിന്നെ അശോക് ഗെലോട്ട് എന്ന രാജസ്ഥാനിലെ മുഖ്യമന്ത്രിയെ പ്രസിഡന്റാക്കാൻ ഗാന്ധി കുടുംബം ആഗ്രഹിച്ചു. അതിനുവേണ്ടുന്ന നടപടി തുടങ്ങിയപ്പോഴാണ് ഈ ഗാന്ധി കുടുംബ ഭക്തന്റെ തനിനിറം പുറത്തുവന്നത്.
2018 ഡിസംബർ 17 മുതൽ രാജസ്ഥാനിലെ മുഖ്യമന്ത്രിയാണ് അശോക് ഗെലോട്ട്. രണ്ടുതവണ രാജസ്ഥാൻ മുഖ്യമന്ത്രി പദവി വഹിച്ചിട്ടുള്ള ഗെലോട്ട് സംസ്ഥാന കോൺഗ്രസിലെ തലമുതിർന്ന നേതാവാണ്. രാജീവ് ഗാന്ധി മന്ത്രിസഭയിൽ രണ്ടു തവണയും പി.വി. നരസിംഗറാവു മന്ത്രിസഭയിൽ ഒരു തവണയും അംഗമായിരുന്നു. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന ഗെലോട്ട് 2003 മുതൽ നിയമസഭാംഗമായി തുടർന്നു വരുന്നു.
മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് രാജസ്ഥാൻ ആഭ്യന്തരമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. എന്നിട്ടും അധികാരത്തിൽ കടിച്ചുതൂങ്ങാൻ കൊതിയൂറി നിന്നില്ലേ, തനിക്കില്ലെങ്കിൽ തന്റെ ശിങ്കിടിക്ക് മുഖ്യമന്ത്രി പദവി കൊടുക്കണം പോലും..! അദ്ദേഹത്തിന്റെ കുടുംബസ്വത്താണല്ലോ മുഖ്യമന്ത്രിസേര. ഇപ്പോൾ അശോക് ഗെലോട്ടിനു പകരം ദിഗ്‌വിജയ സിംഗിനെയാണ് ഹൈക്കമാന്റ് നോക്കിവച്ചിരിക്കുന്നതെന്നൊക്കെ പറയുന്നു..!
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളിൽ ഒരാളായ ദിഗ് വിജയ് സിംഗ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഖിലേന്ത്യാ സെക്രട്ടറിയാണ്. രണ്ടു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായി പ്രവർത്തിച്ചിട്ടുമുണ്ട്. എന്നാൽ ഇവരെക്കാളൊക്കെ ആ സ്ഥാനത്തേക്ക് വരാൻ യോഗ്യനായൊരാൾ ശശി തരൂർ തന്നെയാണെന്ന് സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും വിശ്വസിക്കുന്നു. ഈ വിവരം ശശി തരൂരിനെ നേരിട്ടും അല്ലാതേയും അനേകർ അറിയിച്ചതായാണ് അറിയുന്നത്.
വളരെ ശ്രദ്ധാപൂർവ്വമാണ് ശശി തരൂരിന്റെ ഓരോ നിക്കവും. ആദ്യം തന്നെ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക മത്സരിക്കുന്നവർക്ക് ലഭ്യമാക്കണം എന്നാണ് ആവശ്യപ്പെട്ടത്.
ശശി തരൂർ എംപിയുടെ നിരന്തരമായ ആ ആവശ്യം ഒടുവിൽ ഫലം കണ്ടു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവർക്കും വോട്ടർ പട്ടിക ലഭ്യമാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസുദൻ മിസ്ത്രി ശശി തരൂരിനെ അറിയിച്ചു.
ആരാണി ശശി തരൂർ 2009 മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ്.
ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും രാഷ്ട്രീയപ്രവർത്തകനും പതിനേഴാം ലോകസഭയിലെ എം.പി.യുമാണ് ശശി തരൂർ. ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നാനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഇന്ത്യയുടെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി. എഴുത്തുകാരനും പത്രപ്രവർത്തകനും, വിവിധ ഇന്ത്യൻ ഭാഷകളിൽ നിപുണനുമാണ്. ഒപ്പം മികച്ച പ്രസംഗകനും കൂടിയാണ് തരൂർ.
ഇതിനിടെ പുതിയൊരു ഫോർമുല സോണിയാഗാന്ധിയുടെ താല്പര്യപ്രകാരം ഉരുത്തിരിയുന്നതായും കേൾക്കുന്നു. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൽ ശശി തരൂരിനെ പ്രസിഡന്റാക്കാനും പ്രിയങ്ക ഗാന്ധിയെ ഏക വൈസ് പ്രസിഡന്റാക്കാനും സച്ചിൻ പൈലറ്റിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആക്കാനുമാണ് പുതിയ നീക്കത്രെ..! അങ്ങനെ വന്നാൽ തെരഞ്ഞെടുപ്പില്ലാതെ എഐസിസിയിൽ അധ്യക്ഷനും ഉപാധ്യക്ഷനും ജന സെക്രട്ടറിയും ഉണ്ടാകും.
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കി നിർത്താനും പാർട്ടി പ്രസിഡന്റ് സ്ഥാനം തരൂരിനെ ഏൽപിച്ചാലും പാർട്ടി അധികാരവും കടിഞ്ഞാണും പ്രിയങ്കയിൽ നിലനിർത്താനുമുള്ള നീക്കമാണ് സോണിയ നടത്തുവാൻ പോകുന്നത്. പാർട്ടിയുടെ പൂർണമായ നിയന്ത്രണം പ്രിയങ്ക ഗാന്ധിയിലേക്ക് എത്തുകയും ശശി തരൂരിനെ മുന്നിൽ നിർത്തി പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുമാണത്രെ പദ്ധതി.
ഈ ഫോർമുല രാഹുൽഗാന്ധിക്കും തൃപ്തികരമാണ്. അതേക്കുറിച്ച് രാഹുൽ ഗാന്ധി തരൂരുമായി സംസാരിക്കുകയും ചെയ്തതായാണ് അറിയാൻ കഴിഞ്ഞത്.
ഒന്നും കാണാതെയല്ല രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക തിരിച്ചതും. എസ്. ചന്ദ്രശേഖർ ആണ് 4260 കിലോമീറ്റർ താണ്ടിയ ഭാരത യാത്രക്ക് തുടക്കമിട്ടത്. 1983 ജനുവരി ആറിനായിരുന്നുഅത്. ഗ്രാമങ്ങളിൽ രാപാർത്തും സംഭാവനകൾ സ്വീകരിച്ചും മുന്നേറിയ യാത്ര, കുടിവെള്ളം, പ്രാഥമിക വിദ്യാഭ്യാസം, പോഷകാഹാരം, മതമൈത്രി, പട്ടികജാതിവർഗ അഭിവൃദ്ധി എന്നിവ പ്രധാന മുദ്രാവാക്യമായി ഉയർത്തി. ഭാരതയാത്രാ ട്രസ്റ്റും, ശാഖകളും സ്ഥാപിച്ച ചന്ദ്രശേഖർ പിരിഞ്ഞുകിട്ടിയ പണം അതിലൂടെ ചെലവഴിച്ചു. കോൺഗ്രസിനു ബദലാവാൻ തുനിഞ്ഞിറങ്ങിയ ചന്ദ്രശേഖറിനെ അൽപ്പം വൈകിയാണെങ്കിലും കാലത്തിന്റെ ഘടികാരസൂചികൾ ലക്ഷ്യത്തിലെത്തിച്ചു. 1991 നവംബർ 10ന് എസ്. ചന്ദ്രശേഖർ ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
രാജ്യത്തിനകത്തും, പുറത്തും ദീർഘ ദൂര പദയാത്രകൾ തീർത്ത ഇത്തരം രാഷ്ട്രീയ ചരിത്രങ്ങളാണ് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കെതിരെ തിരിയാൻ പലരെയും പ്രേരിപ്പിക്കുന്നതെന്ന് ചുരുക്കം.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1