കാറും കോളും വിട്ടൊഴിയാതെ പാക്കിസ്ഥാന്‍

MAY 17, 2023, 7:25 AM

പാകിസ്ഥാനില്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ് എല്ലാം. ജനാധിപത്യ പാര്‍ട്ടികളും ഭരണവും ഒക്കെ വെറും സങ്കല്പം മാത്രമാണ്. സൈന്യത്തിന്റെ പിന്തുണയില്ലാതെ ഒരു പ്രധാനമന്ത്രിക്കും അവിടെ  ഭരിക്കാനാവില്ല. അഞ്ച്‌വര്‍ഷം മുമ്പ് അധികാരത്തിലെത്താന്‍ സൈന്യവും കോടതിയുമാണ് ഇമ്രാന്‍ഖാനെ സഹായിച്ചത്. സൈന്യം കൈവിട്ടപ്പോഴാണ് ഒരുവര്‍ഷം മുന്‍പ് പുറത്തായത്.

തുടക്കത്തില്‍ കോടതിയും ഇമ്രാന് എതിരായിരുന്നു. എന്നാല്‍ കോടതിയുടെ ജനാല പൊട്ടിച്ച് അകത്തുകയറി ഇമ്രാനെ അര്‍ദ്ധസൈനിക വിഭാഗം അറസ്റ്റ് ചെയ്തത് കോടതിയെ ചൊടിപ്പിച്ചു. പാകിസ്ഥാന്‍ സുപ്രീംകോടതി ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹാജരാക്കിയ ഇമ്രാന് ചീഫ് ജസ്റ്റിസ് ജാമ്യം നല്‍കി.

ഇമ്രാനെതിരെ ചാര്‍ത്തപ്പെട്ടിരിക്കുന്നത് അഴിമതി കേസാണ്. കൊടുത്താല്‍ എന്നായാലും തിരിച്ച് കിട്ടുമെന്ന് പറയുന്നതുപോലെ മുഖ്യധാരാ കക്ഷികളായ പീപ്പിള്‍സ് പാര്‍ട്ടി, മുസ്‌ളിംലീഗ് എന്നിവയിലെ നേതാക്കള്‍ക്കെതിരെ അഴിമതിക്കേസ് ഫയല്‍ ചെയ്തതാണ് ഇമ്രാന് അധികാരത്തിലേക്കുള്ള വഴിയൊരുക്കിയ ആദ്യ പടി. ഈ കേസുകളില്‍ മിക്കതും കോടതി ശരിവച്ചിരുന്നു. ഇതോടൊപ്പം സൈന്യത്തിന്റെ പിന്തുണ കൂടി ലഭിച്ചതാണ് 2018 ല്‍ ഇമ്രാന്‍ പ്രധാനമന്ത്രിയാകാന്‍ ഇടയാക്കിയത്. തുടര്‍ന്ന് മൂന്നുവര്‍ഷം കോടതിയും സൈന്യവും ഇമ്രാനോടൊപ്പമായിരുന്നു. ഇതിനിടെ മുന്‍ സര്‍ക്കാരുകളുടെ ഭാഗമായിരുന്ന പല പ്രമുഖരെയും അഴിമതിക്കേസില്‍ തടവിലാക്കിക്കൊണ്ടായിരുന്നു ഇമ്രാന്‍ ഭരണം നടത്തിയത്.

നേതാവ് ആരായാലും അധികാരം വിട്ടൊഴിഞ്ഞാല്‍ അഴിമതിക്കേസില്‍ അകത്താവുന്നതും വിചാരണ നേരിടുന്നതും പാകിസ്ഥാനില്‍ പതിവാണ്. ചിലര്‍ ശിക്ഷിക്കപ്പെടും. ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെടും. ചുരുക്കം ചിലര്‍ വിദേശത്തേക്ക് രക്ഷപ്പെടും. ഇതിലൊരു വഴിയും സ്വീകരിക്കാന്‍ ഇമ്രാന്‍ ഒരുക്കമായിരുന്നില്ല. പകരം വോട്ടെടുപ്പിലൂടെ അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങളാണ് ഇമ്രാന്‍ നടത്തിയത്. ഇമ്രാന് നല്ല ജനകീയ പിന്തുണ ഇപ്പോഴുമുണ്ട്. ഇമ്രാനെ അറസ്റ്റ് ചെയ്തപ്പോള്‍ പ്രതിരോധകേന്ദ്രങ്ങള്‍ വരെ ആക്രമിക്കുന്ന രീതിയില്‍ പ്രതിഷേധമുയര്‍ന്നതും മറ്റൊന്നും കൊണ്ടല്ല.

പാക് ചാരസംഘടനയുടെ മേജര്‍ ജനറല്‍ ഫൈസര്‍ നസീര്‍ തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പൊതുയോഗത്തില്‍ ഇമ്രാന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ സൈന്യം പ്രതികരിച്ചതിന്റെ പിറ്റേ ദിവസമാണ് ഇമ്രാന്‍ കോടതിമുറിയില്‍ നിന്ന് അറസ്റ്റിലായത്. ഇമ്രാന്‍ഖാന് ജാമ്യം ലഭിച്ചത് പ്രതിഷേധങ്ങള്‍ താത്കാലികമായി കെട്ടടങ്ങാന്‍ ഉപകരിക്കുമെങ്കിലും വരുംദിനങ്ങളില്‍ പാകിസ്ഥാനിലെ പ്രതിസന്ധിയും അസ്വസ്ഥതകളും കൂടിവരാനാണ് സാദ്ധ്യത. ഇതോടൊപ്പം പാകിസ്ഥാന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ്. വിദേശനാണ്യശേഖരം ഒരു മാസത്തേക്ക് പോലും തികയില്ല. നാണയപ്പെരുപ്പം സര്‍വകാല റെക്കാഡിലെത്തി.

പാകിസ്ഥാന്‍ രാഷ്ട്രീയമായും ഭരണപരമായും സാമ്പത്തികമായും അസ്ഥിരമാകുന്നത് ഇന്ത്യയ്ക്കും ഭീഷണി ഉയര്‍ത്തുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനശ്രദ്ധ തിരിക്കാന്‍ ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കങ്ങളും ഭീകരാക്രമണങ്ങളും സൃഷ്ടിക്കുകയാണ് അവരുടെ രീതി. പൂഞ്ചിലും രജൗറിയിലും അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും അതിര്‍ത്തിയില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കലാപസാഹചര്യം മുതലെടുത്ത് ലഷ്‌കറെ തൊയ്ബ, ജെയ്ഷേ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam