മനുഷ്യ രാശിയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട ബഹിരാകാശ ദൗത്യങ്ങള്‍ ചൊവ്വാ ഗ്രഹത്തിന്റെ പ്രതലത്തില്‍ 7000 കിലോ അഥവാ 15000ത്തില്‍ അധികം പൗണ്ട് മാലിന്യം അവശേഷിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അക്കാദമിക് മാധ്യമമായ ദി കോണ്‍വര്‍സേഷനിലെ ഒരു ലേഖനത്തില്‍ വെസ്റ്റ് വിര്‍ജീനിയ സര്‍വ്വകലാശാലയിലെ റോബോട്ടിക്‌സിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയ കാഗ്രി കിലിക് ആണ് ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ചൊവ്വയുടെ പ്രതലത്തില്‍ ഉപേക്ഷിക്കപ്പെട്ട ഹാര്‍ഡ് വെയര്‍, നിര്‍ജ്ജീവമായ ബഹിരാകാശ വാഹനങ്ങള്‍, ഇടിച്ചിറങ്ങിയ ബഹിരാകാശ വാഹനങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രധാനമെന്ന് കിലിക് തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ചൊവ്വയിലേക്കുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ബരിഹാകാശ പേടകത്തെ പരിരക്ഷിക്കുന്ന ഒരു പ്രത്യേക പാളിയുടെ ആവശ്യമുണ്ട്. ഇതില്‍, ബഹിരാകാശ വാഹനം ഗ്രഹത്തിന്റെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ചൂടില്‍ നിന്ന് പരിരക്ഷിക്കാനുള്ള ഒരു കവചം, സുഗമമായി ലാന്റ് ചെയ്യാനുള്ള ലാന്റിംഗ് ഹാര്‍ഡ് വെയര്‍ എന്നിവ ആവശ്യമാണ്.
ബഹിരാകാശ വാഹനം താഴോട്ടിറങ്ങുമ്പോള്‍ ഈ ലാന്റിംഗ് മൊഡ്യൂളിന്റെ ഒരു ഭാഗം അത് ഉപേക്ഷിക്കുന്നു. ഇത് ഗ്രഹത്തിന്റെ പല ഭാഗങ്ങളിലായി നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. മാലിന്യം ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു രീതി ഇതാണെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു.
മാലിന്യം ഉണ്ടാകാനുള്ള മറ്റൊരു കാരണം നിര്‍ജ്ജീവമായ ബഹിരാകാശ വാഹനങ്ങളാണ്. നിലവില്‍ പ്രവര്‍ത്തനം നിലച്ച അത്തരം ഒന്‍പത് വാഹനങ്ങള്‍ ഗ്രഹത്തിന്റെ പ്രതലത്തിലുണ്ടെന്നാണ് കണക്ക്. മാര്‍സ് 3 ലാന്റര്‍, മാര്‍സ് 6 ലാന്റര്‍, വൈക്കിംഗ് 1 ലാന്റര്‍, വൈക്കിംഗ് 2 ലാന്റര്‍, സൊജോണര്‍ റോവര്‍, മുന്‍പ് നഷ്ടപ്പെട്ട ബീഗിള്‍ 2 ലാന്റര്‍, ഫീനിക്‌സ് ലാന്റര്‍, സ്പിരിറ്റ് റോവര്‍, ഓപ്പര്‍ച്യൂണിറ്റി റോവര്‍ എന്നിവയാണ് നിര്‍ജ്ജീവമായ അവസ്ഥയിലുള്ള പേടകങ്ങള്‍.
ഈ വാഹനങ്ങള്‍ മിക്കവയും കുഴപ്പമില്ലാത്ത അവസ്ഥയില്‍ ആണെങ്കില്‍ ചിലതിന് തേയ്മാനം വന്നിട്ടുണ്ട്. ഇക്കാരണത്താല്‍ ചൊവ്വയുടെ പല ഭാഗങ്ങളിലായി, ഇവയില്‍ നിന്ന് വേര്‍പെട്ടു പോയ ചെറിയ കഷണങ്ങളായുള്ള മാലിന്യം ചിതറിക്കിടക്കുന്നുണ്ട്. ഇടിച്ചിറങ്ങുകയോ നിയന്ത്രണം നഷ്ടമാകുകയോ ചെയ്ത പേടകങ്ങളാണ് മാലിന്യത്തില്‍ പങ്കു വഹിക്കുന്ന മൂന്നാമത്തെ ഭാഗം. ഇതുവരെ രണ്ട് പേടകങ്ങള്‍ ചൊവ്വയില്‍ ഇടിച്ചിറങ്ങിയപ്പോള്‍ ഒന്ന് സുരക്ഷിതമായി ലാന്റ് ചെയ്ത ശേഷം ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെടുകയാണ് ഉണ്ടായത്.
ഇത്തരത്തില്‍ ബഹിരാകാശ പേടകങ്ങളുടെ മാലിന്യം ഏകദേശം 15000 പൗണ്ടോളം ചൊവ്വയില്‍ ഉണ്ടാകാം എന്നാണ് കിലിക് പറയുന്നത്. ഏകദേശം 22000 പൗണ്ട് (ഏകദേശം 9979 കിലോ) ആണ് ഇതുവരെ ചൊവ്വയിലേക്ക് അയച്ചിട്ടുള്ള വാഹനങ്ങളുടെ ആകെ ഭാരം. ഇതില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നവയുടെ ഭാരം ഏതാണ്ട് 6306 പൗണ്ട് (2860 കിലോ) വരും.
ഇത്രയും മാലിന്യവും അവശിഷ്ടവും ചൊവ്വയുടെ ഉപരിതലത്തില്‍ തുടരുന്നത് നിലവിലെയും ഭാവിയിലെയും പര്യവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും അപകട സാധ്യത ഉണ്ടാക്കുന്നതായി ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇവ മനുഷ്യന്റെ ആദ്യകാല ബഹിരാകാശ പര്യവേഷണങ്ങളിലെ നാഴികക്കല്ലുകള്‍ ആയതിനാല്‍ അവശിഷ്ടങ്ങളുടെ പഠനത്തിനും പ്രാധാന്യമുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1