മുൻ റയൽ മാഡ്രിഡ്, ബയേർ ലെവർകൂസൻ പരിശീലകനായ സാവിയോ അലോൺസോ ചെൽസിയുടെ പുതിയ മാനേജരാകാൻ പൂർണ്ണ സമ്മതം മൂളി. ലണ്ടൻ സന്ദർശിച്ച 44കാരനായ സ്പാനിഷ് താരം ക്ലബ്ബുമായി നാല് വർഷത്തെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും. ഏപ്രിലിൽ ലിയാം റോസീനിയർ പുറത്തായതിന് പിന്നാലെ ചെൽസി മാനേജ്‌മെന്റിന്റെ പ്രധാന ലക്ഷ്യം അലോൺസോ ആയിരുന്നു.
കളിക്കാരനെന്ന നിലയിൽ ലിവർപൂളിൽ തിളങ്ങിയ അലോൺസോ പ്രീമിയർ ലീഗിലേക്കുള്ള തന്റെ തിരിച്ചുവരവിനാണ് ഇതിലൂടെ തുടക്കം കുറിക്കുന്നത്. ബയേർ ലെവർകൂസനെ തോൽവിയറിയാതെ ബുണ്ടസ് ലിഗ കിരീടത്തിലേക്ക് നയിച്ചതോടെയാണ് അലോൺസോ യൂറോപ്പിലെ ഏറ്റവും ശ്രദ്ധേയനായ യുവ പരിശീലകനായി മാറിയത്. ഇതിന് പിന്നാലെ റയൽ മാഡ്രിഡിന്റെ ചുമതലയേറ്റെങ്കിലും ഏഴ് മാസത്തിന് ശേഷം കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം അവിടെനിന്നും പുറത്തായിരുന്നു.
ചെൽസിയിൽ വെറുമൊരു 'ഹെഡ് കോച്ച് ' എന്നതിലുപരി വിപുലമായ അധികാരങ്ങളുള്ള 'മാനേജർ' പദവിയാണ് അലോൺസോയ്ക്ക് നൽകിയിരിക്കുന്നത്. ബ്ലൂകോ ഉടമസ്ഥതയ്ക്ക് കീഴിലുള്ള സ്റ്റാംഫോർഡ് ബ്രിഡ്ജിലെ അധികാര ഘടനയിൽ വലിയൊരു മാറ്റത്തിനാണ് ഈ തീരുമാനം വഴിതുറക്കുന്നത്.
അലോൺസോയുടെ പ്രശസ്തമായ 3-4-2-1 ആക്രമണ ശൈലിയും യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള കഴിവും (ലെവർകൂസനിൽ ഫ്‌ളോറിയൻ വിർട്‌സ്, ജെറമി ഫ്രിമ്പോങ് എന്നിവരെ മാറ്റിയെടുത്തത് പോലെ) ചെൽസിയുടെ നിലവിലെ യുവനിരയ്ക്ക് ഏറ്റവും അനുയോജ്യമാകുമെന്നാണ് ഫുട്‌ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. പലപ്പോഴും ദിശാബോധം നഷ്ടപ്പെട്ടതായി തോന്നിച്ച ചെൽസി ഡ്രസിംഗ് റൂമിൽ അലോൺസോയുടെ സാന്നിധ്യം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
