ബാഴ്‌സലോണയുടെ കൗമാര താരം ലാമിൻ യമാലിന് പരിക്ക്. ഇടതുകാലിലെ ഹാംസ്ട്രിങ്ങിനേറ്റ പരിക്ക് കാരണം താരത്തിന് ഈ സീസണിലെ അവശേഷിക്കുന്ന മൽസരങ്ങൾ നഷ്ടമാകുമെന്ന് ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജൂൺ 11ന് ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുൻപായി താരം കായികക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബുധനാഴ്ച രാത്രി ക്യാംപ് നൗവിൽ സെൽറ്റ വിഗോയ്‌ക്കെതിരെ നടന്ന മൽസരത്തിനിടെയാണ് പതിനെട്ടുകാരനായ യമാലിന് പരിക്കേറ്റത്. മൽസരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് സെൽറ്റ പ്രതിരോധത്തെ വെട്ടിച്ച് നടത്തിയ കുതിപ്പിനൊടുവിൽ യമാൽ ഒരു പെനാൽറ്റി നേടിയെടുത്തിരുന്നു. ഈ പെനാൽറ്റി കിക്ക് എടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. മൽസരത്തിൽ ബാഴ്‌സലോണ 1-0ന് വിജയിച്ചെങ്കിലും വിജയശിൽപ്പിയായ യമാലിനെ സഹതാരങ്ങളുടെ സഹായത്തോടെയാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്.
അതേസമയം ക്ലബ്ബ് അവരുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് മെഡിക്കൽ അപ്‌ഡേറ്റ് പുറത്തുവിട്ടത്. 'പരിശോധനകൾക്ക് ശേഷം ലാമിൻ യമാലിന്റെ ഇടതുകാലിലെ ബിസെപ്‌സ് ഫെമോറിസ് പേശിക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. ശസ്ത്രക്രിയ ഒഴിവാക്കി കൺസർവേറ്റീവ് ട്രീറ്റ്‌മെന്റ് പ്ലാനാണ് താരം പിന്തുടരുക. സീസണിലെ ബാക്കി മത്സരങ്ങൾ താരത്തിന് നഷ്ടമാകും, എന്നാൽ ലോകകപ്പിന് മുൻപ് അദ്ദേഹം സജ്ജനാകുമെന്ന് കരുതുന്നു,' ബാഴ്‌സലോണ പറഞ്ഞു.
ഈ സീസണിൽ ബാഴ്‌സലോണയുടെ കുതിപ്പിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് ലാമിൻ യമാൽ. ലാ ലിഗയിൽ മാത്രം 24 ഗോളുകളും 11 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ലാ ലിഗ കിരീടപ്പോരാട്ടത്തിൽ നിർണ്ണായകമായ റയൽ മാഡ്രിഡിനെതിരായ 'എൽ ക്ലാസിക്കോ' പോരാട്ടത്തിന് വെറും 17 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ പരിക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
