ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫിനുള്ളിൽ വലിയൊരു പ്രതിസന്ധി പുകയുന്നതായി റിപ്പോർട്ടുകൾ. ടീമിന്റെ അസിസ്റ്റന്റ് കോച്ചായ മുൻ നെതർലൻഡ്സ് താരം റയാൻ ടെൻ ഡോസ്ചാറ്റെ പദവി ഒഴിഞ്ഞേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ബി.സി.സി.ഐ ഇദ്ദേഹത്തിന്റെ കരാർ അവസാനിക്കുന്നതിന് മുൻപ് പോകാൻ അനുവദിക്കുമോ എന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും, മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് നൽകിയ ഒരു വാഗ്ദാനം പാലിക്കാത്തതാണ് ഡോസ്ചാറ്റെയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
പ്രമുഖ വാർത്താ ഏജൻസിയായ പിടിഐ (PTI) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ടീമിന്റെ അസിസ്റ്റന്റ് കോച്ച് പദവിക്കൊപ്പം ഫീൽഡിംഗ് കോച്ചിന്റെ ചുമതലയും നൽകാമെന്ന ഉറപ്പിലാണ് ഡോസ്ചാറ്റെയെ ഇന്ത്യൻ ക്യാമ്പിലേക്ക് എത്തിച്ചത്. എന്നാൽ, മുൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ കാലം മുതൽ ഫീൽഡിംഗ് കോച്ചായി തുടരുന്ന ടി. ദിലീപിനെ ആ സ്ഥാനത്ത് തന്നെ നിലനിർത്തിയത് ഡോസ്ചാറ്റെയ്ക്ക് തിരിച്ചടിയായി.
ടീമിലെത്തി രണ്ട് വർഷം കഴിഞ്ഞിട്ടും തനിക്ക് നൽകിയ വാഗ്ദാനം പാലിക്കപ്പെടാത്തതിലും, തനിക്ക് കൃത്യമായി ഒരു മേഖലയുടെ ചുമതല ലഭിക്കാത്തതിലും താരം കടുത്ത നിരാശനാണെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. യഥാർത്ഥത്തിൽ 2025-ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഫീൽഡിംഗ് കോച്ച് ടി. ദിലീപ്, അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് സോഹം ദേശായ് എന്നിവരെ ഒഴിവാക്കാൻ ബോർഡ് തീരുമാനിച്ചിരുന്നതാണ്.
"ടീമിൽ സീതാൻഷു കൊട്ടക് ബാറ്റിംഗ് കോച്ചായും, പേസർമാരെ നോക്കാൻ മോണി മോർക്കലും, സ്പിന്നർമാർക്കായി സായ്‌രാജ് ബഹുതുലെയുമുണ്ട്. ബാറ്റിംഗിൽ സഹായിക്കാൻ ഗൗതം ഗംഭീറുമുണ്ട്. ഈ സാഹചര്യത്തിലാണ് ഫീൽഡിംഗ് കോച്ചാക്കാം എന്ന ഉറപ്പിൽ ഡോസ്ചാറ്റെയെ കൊണ്ടുവരുന്നത്. എന്നാൽ ടീമിലെ ഒരു മുതിർന്ന കളിക്കാരന്റെ ശക്തമായ ശുപാർശയെത്തുടർന്ന് ടി. ദിലീപിന് ഒരു വർഷത്തെ കരാർ നീട്ടി നൽകുകയായിരുന്നു," എന്ന് ഒരു ബി.സി.സി.ഐ വക്താവ് വെളിപ്പെടുത്തി.
ലോക ക്രിക്കറ്റിലെ തന്നെ മികച്ച പരിശീലകരിൽ ഒരാളായ 'ടെൻഡോ' എന്ന് വിളിക്കപ്പെടുന്ന റയാൻ ടെൻ ഡോസ്ചാറ്റെയുടെ അറിവും കഴിവും ഇന്ത്യൻ ടീമിന് പൂർണ്ണമായി വിനിയോഗിക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. ടി. ദിലീപ് ഫീൽഡിംഗ് കോച്ചായി തുടരുന്നതിനാൽ ഡോസ്ചാറ്റെയ്ക്ക് തന്റേതായ തന്ത്രങ്ങൾ നടപ്പിലാക്കാൻ സ്പേസ് ലഭിക്കുന്നില്ല. ഈ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ ബി.സി.സി.ഐ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
