തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ തുടരുന്നു.
വിചാരണയില്‍ കേസിലെ ആറാം സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ ഷെഫീക്ക് കൂറുമാറി. ബഷീറിനെ ഇടിച്ച കാറോടിച്ചത് ആരാണെന്നറിയില്ലെന്നും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പ്രതിയെ അറിയില്ലെന്നും കൃത്യ സമയം താടി വെച്ച ഒരാളായിരുന്നുവെന്നും ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ആളെ പോലെ തോന്നുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.
ഒരു സ്ത്രീയും പുരുഷനും അപകട സ്ഥലത്ത് നില്‍ക്കുന്നത് കണ്ടുവെന്നും മൊഴിയില്‍ പറയുന്നു. അമിത വേഗതയില്‍ കാറോടിച്ചാണ് അപകട മുണ്ടായതെന്നും പെരുമാറ്റത്തില്‍ ശ്രീറാം മദ്യപിച്ചിരുന്നതായി തോന്നിയില്ലെന്നും കേസന്വേഷണ ഘട്ടത്തില്‍ നല്‍കിയ പോലീസ് മൊഴിയും മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയുമാണ് ദൃക്‌സാക്ഷി ഇപ്പോള്‍ മാറ്റിപ്പറഞ്ഞത്.
അന്ന് പോലീസ് എന്തോ പറഞ്ഞതനുസരിച്ചാണ് താന്‍ സംഭവം കണ്ടുവെന്നും കാറോടിച്ചത് ഒരു പുരുഷനാണെന്നും മൊഴി നല്‍കിയതെന്നും ഷെഫീക് കൂട്ടിച്ചേര്‍ത്തു. 2019 ല്‍ രാത്രി ഓട്ടോ ഓടുന്നതിന്നാല്‍ സ്‌റ്റേഷനില്‍ ഒപ്പിടാന്‍ ചെല്ലാറുണ്ടെന്നും അപ്രകാരം പോലീസുമായി സൗഹൃദവും പരിചയവുമുണ്ടെന്നും അപ്രകാരം പോലീസ് തന്നെ സാക്ഷിയാക്കിയതാണെന്നും ഷെഫീക്ക് പറഞ്ഞു.
അതേസമയം, ശ്രീറാം അമിത വേഗതയില്‍ കാറോടിച്ചാണ് അപകട മുണ്ടാക്കിയതെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും കഴിഞ്ഞ ദിവസം മറ്റൊരു ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ മണിക്കുട്ടന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. താന്‍ ഓട്ടോ ഓടിച്ച് പുലര്‍ച്ചെ ഒരു മണിയോടെ വെളളയമ്പലം കെല്‍ട്രോണ്‍ ജംഗ്ഷന് സമീപത്ത് എത്തിയപ്പോള്‍ കാര്‍ വലിയ ശബ്ദത്തോടെ വെള്ളയമ്പലം റൗണ്ട് അമിത വേഗതയില്‍ തിരിയുന്നത് കണ്ട് ഓട്ടോ ഒതുക്കി. തുടര്‍ന്ന് കാര്‍ ഓവര്‍ടേക്ക് ചെയ്ത് 100 കി.മീ. അധികം വേഗതയില്‍ പോയി. പിന്നലെ വാഹനം പബ്ലിക് ഓഫീസിന്റെ സമീപം അപകടത്തില്‍പ്പെട്ടതായി കണ്ടുവെന്നും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ശ്രീറാം ആണ് കാര്‍ ഓടിച്ചിരുന്നതെന്നും മണിക്കുട്ടന്‍ മൊഴി നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
