മുംബയ്: ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ നിന്ന് നേപ്പാളിനെതിരെ ഇംഗ്ലണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ വാങ്കഡെ വേദിയായ ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച നേപ്പാൾ വെറും 4 റൺസിനാണ് തോൽവി വഴങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. ചേസിംഗിൽ തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത നേപ്പാൾ ഒരുഘട്ടത്തിൽ വിജയപ്രതീക്ഷയിലായിരുന്നെങ്കിലും 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 180ൽ അവരുടെ ധീരമായ ചേസിംഗ് അവസാനിച്ചു.
അവസാന ഓവറിൽ നേപ്പാളിന് ജയിക്കാൻ പത്ത് റൺസ് വേണമായിരുന്നു. എന്നാൽ ആ ഓവറിൽ 5 റൺസ് മാത്രം വഴങ്ങി സാം കറൻ ഇംഗ്ലണ്ടിനെ രക്ഷിച്ചു.
ദീപേന്ദർ സിംഗ് അയിരെ (29 പന്തിൽ 44), ലോകേഷ് ബാം (പുറത്താകാതെ 20 പന്തിൽ 39), ക്യാപ്ടൻ രോഹിത് പൗഡൽ (39), ഓപ്പണർ കുഷാൽ ഭൂർട്ടെൽ (17 പന്തിൽ 29) എന്നിവരെല്ലാം ശക്തമായ ഇംഗ്ലീഷ് ബൗളിംഗ് നിരയെ സമർത്ഥമായി നേരിട്ടു. ഇംഗ്ലണ്ടിനായി ലിയാം ഡോസൺ 2 വിക്കറ്റ് വീഴ്ത്തി.
നേരത്തേ ക്യാപ്ടൻ ഹാരി ബ്രൂക്ക് (32 പന്തിൽ 53), ജേക്കബ് ബെഥേൽ (55), വിൽജാക്ക്‌സ് (പുറത്താകാതെ 18 പന്തിൽ 39), ജോസ് ബട്ട്‌ലർ (26) എന്നിവരാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്.
ബൗളിംഗിൽ ഒരു വിക്കറ്രും നേടിയ ജാക്ക്‌സാണ് കളിയിലെ താരം. നേപ്പാളിനായി ദീപേന്ദ്ര സിംഗ് അയിരേയും നന്ദൻ യാദവും 2 വിക്കറ്റ് വീതം വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
