ബംഗ്‌ളുരു : രണ്ടാഴ്ചമുമ്പ് തങ്ങൾ സൃഷ്ടിച്ച ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കാഡ് വീണ്ടും തിരുത്തിയെഴുതിയ സൺറൈസേഴ്‌സ് ഹൈദരാബാദ് 25 റൺസിന് ആർ.സി.ബിയെ കീഴടക്കി. ബംഗ്‌ളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർ.സി.ബിക്ക് എതിരെ ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 287 റൺസാണ് അടിച്ചുകൂട്ടിയത്.
മാർച്ച് 27ന് ഹൈദരാബാദിൽ മുംബയ് ഇന്ത്യൻസിന് എതിരെ ഉയർത്തിയിരുന്ന 277/3 എന്ന ടോട്ടലിന്റെ റെക്കാഡാണ് ഹൈദരാബാദ് ഇന്നലെ മറികടന്നത്. മറുപടിക്കിറങ്ങിയ ആർ.സി.ബിക്ക് നിശ്ചിത 20 ഓവറിൽ 262/7എന്ന സ്‌കോറിലേ എത്താനായുള്ളൂ. ദിനേഷ് കാർത്തിക് (83), ഡുപ്‌ളെസി(62), വിരാട് (42) എന്നിവരാണ് ആർ.സി.ബിക്ക് വേണ്ടി പൊരുതിയത്.
41 പന്തുകളിൽ ഒൻപത് ബൗണ്ടറികളുടെയും എട്ട് സിക്‌സുകളുടെയും അകമ്പടിയോടെ 102 റൺസടിച്ച ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും 31 പന്തുകളിൽ രണ്ട് ഫോറുകളും ഏഴ് സിക്‌സുകളും പറത്തി 67 റൺസ് നേടിയ ഹെന്റിച്ച് ക്‌ളാസന്റെ അർദ്ധസെഞ്ച്വറിയുമാണ് ഹൈദരാബാദിനെ ഈ സ്‌കോറിലേക്ക് എത്തിച്ചത്.
17 പന്തുകളിൽ രണ്ട് വീതം ഫോറും സിക്‌സുമടിച്ച് പുറത്താകാതെ 32 റൺസ് നേടി എയ്ഡൻ മാർക്രമും 10 പന്തുകളിൽ നാലുഫോറും മൂന്ന് സിക്‌സുമടക്കം പുറത്താകാതെ 37 റൺസ് നേടിയ അബ്ദുൽ സമദും ടീം ടോട്ടൽ ഉയർത്തുന്നതിൽ തങ്ങളുടേതായ സംഭാവനകൾ നൽകി.
ടോസ് നേടി ഹൈദരാബാദിനെ ബാറ്റിംഗിന് വിളിച്ച ആർ.സി.ബി ക്യാപ്ടൻ ഫാഫ് ഡുപ്‌ളസിക്ക് കനത്ത പ്രഹരമേകിയാണ് ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും (34) തുടങ്ങിയത്. എട്ടാം ഓവറിൽ ടീം 100 കടന്നു. 108 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഓപ്പണിംഗ് സഖ്യം വീണത്. അഭിഷേകിനെ ടോപ്‌ളെ പുറത്താക്കിയപ്പോൾ പകരമെത്തിയ ക്‌ളാസനെക്കൂട്ടി ഹെഡ് വീണ്ടും തകർത്തടിച്ചതോടെ കാര്യങ്ങൾ ആർ.സി.ബിയുടെ കൈവിട്ടുപോയി. 13ാം ഓവറിൽ ടീമിനെ 165ലെത്തിച്ചശേഷമാണ് ഹെഡ് കൂടാരം കയറിയത്. തുടർന്ന് ക്‌ളാസന്റെ വക വെടിക്കെട്ടായിരുന്നു.
മറുപടിക്കിറങ്ങിയ ആർ.സി.ബിക്ക് വേണ്ടി വിരാട് കൊഹ്‌ലിയും (42) ഡുപ്‌ളെസിയും (62) ചേർന്ന് 6.2ഓവറിൽ 80 റൺസടിച്ച് മികച്ച തുടക്കം നൽകിയെങ്കിലും തുടർന്ന് വിൽജാക്‌സ് (7), രജത് പാട്ടീദാർ(9), സൗരവ് ചൗഹാൻ(0) എന്നിവരുടെ വിക്കറ്റുകൾ കൊഴിഞ്ഞത് തിരിച്ചടിയായി. പിന്നീട് ദിനേഷ് കാർത്തിക് തകർപ്പനടികളുമായി പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ആർ.സി.ബിയുടെ ആറാം തോൽവിയാണിത്. 10ാം സ്ഥാനത്താണ് ആർ.സി.ബി. ആറുകളികളിൽ നാലാം വിജയം നേടിയ സൺ റൈസേഴ്‌സ് എട്ടുപോയിന്റുമായി നാലാമതേക്ക് ഉയർന്നു.
പന്തുകളാണ് ട്രാവിസ് ഹെഡിന് ഇന്നലെ സെഞ്ച്വറി തികയ്ക്കാൻ വേണ്ടിവന്നത്. ഒരു സൺറൈസേഴ്‌സ് താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് ട്രാവിസ് ഹെഡ് നേടിയത്. ഐ.പി.എല്ലിലെ വേഗമേറിയ നാലാം സെഞ്ച്വറിയാണിത്. ഹെഡിന്റെ ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറിയും ഇതാണ്.
ഫ്രാഞ്ചൈസി ട്വന്റി20 ലീഗുകളിലെ തന്നെ ഏറ്റവും ഉയർന്ന സ്‌കോറാണ് സൺറൈസേഴ്‌സ് ഇന്നലെ നേടിയത്. ട്വന്റി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണിത്. 2023 ഹ്വാംഗ്‌ചോ ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്ക്ക് എതിരെ നേപ്പാൾ നേടിയ 314/3 ആണ് ഏറ്റവും ഉയർന്നത്.
22 സിക്‌സുകളാണ് ഇന്നലെ സൺറൈസേഴ്‌സ് ഇന്നിംഗ്‌സിൽ പിറന്നത്. ഒരു ഐ.പി.എൽ മത്സരത്തിലെ ഏറ്റവും ഉയർന്നതാണിത്. 2013ൽ പൂനെ വാരിയേഴ്‌സിനെതിരെ ആർ.സി.ബി നേടിയ 21 സിക്‌സുകളുടെ റെക്കാഡാണ് സൺറൈസേഴ്‌സ് തകർത്തത്.
4 ആർ.സി.ബി ബൗളർമാരാണ് (റീസ് ടോപ്‌ലെ (1/ 68), യഷ് ദയാൽ (0/50), ലോക്കീ ഫെർഗൂസൺ (2/52), വിജയകുമാർ വൈശാഖ് (0/64) ഇന്നലെ 50 റൺസിലേറെ വഴങ്ങിയത്. ഐ.പി.എല്ലിൽ ഒരു ഇന്നിംഗ്‌സിൽ രണ്ടിലേറെ ബൗളർമാർ 50 റൺസിലേറെ വഴങ്ങുന്നത് ഇതാദ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്