അഹമ്മദാബാദ്: ഐ.പി.എൽ കിരീടത്തിൽ തുടർച്ചയായ രണ്ടാം തവണയും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ മുത്തം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയായ ഫൈനലിൽ ആതിഥേയരായ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് കീഴടക്കിയാണ് ആർ.സി.ബി കിരിടം നിലനിറുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 155 റൺസാണ്. മറുപടിക്കിറങ്ങിയ ആർ.സി.ബി ചേസിംഗ് കിംഗ് വിരാട് കോഹ്ലിയുടെ ബാറ്റിംഗിന്റെ പിൻബലത്തിൽ 18 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (161/5). പുറത്താകാതെ 42 പന്തിൽ 3 സിക്‌സും 9 ഫോറും ഉൾപ്പെടെ 75 റൺസ് നേടിയാണ് ഫൈനലിൽ 37-ാം വയസിലും പ്രതിഭയ്ക്ക് ഒരു മങ്ങലുമേറ്റിട്ടില്ലെന്ന് തെളിയിച്ച് കോഹ്ലി ചേസിംഗിൽ ആർ.സി.ബിയുടെ മുന്നണിപ്പോരാളിയായത്.
അർഷദ് ഖാനെറിഞ്ഞ 18-ാം ഓവറിലെ അവസാന രണ്ട് പന്തുകളിൽ സിക്‌സും ഫോറും നേടിയാണ് കോഹ്ലി ആർ.സി.ബിയെ വിജയ തീരത്തെത്തിച്ചത്. ഗുജറാത്ത് ഉയർത്തിയ അത്രവലുതല്ലാത്ത വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർ.സി.ബിക്ക് കോഹ്ലിയും വെങ്കിടേഷ് അയ്യരും (16 പന്തിൽ 32) വെടിക്കെട്ട് തുടക്കമാണ് നൽകിയത്. വെങ്കിടേഷ് 4 ഫോറും 2 സിക്‌സും അടിച്ചു. ഇരുവരും ഒന്നാം വിക്കറ്റിൽ 27 പന്തിൽ 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ദേവ്ദത്ത് പടിക്കൽ (1), ക്യാപ്ടൻ രജത് പാട്ടിദാർ (15), ക്രുനാൽ പാണ്ഡ്യ (1) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും പിന്നീട് ടിം ഡേവിഡ് (24), ജിതേഷ് ശർമ്മ (പുറത്താകാതെ 11) എന്നിവരെ കൂട്ടുപിടിച്ച് കോഹ്ലി ആർ.സി.ബിയുടെ വിജയമുറപ്പിച്ചു. ഗുജറാത്തിനായി റാഷിദ് ഖാൻ 2 വിക്കറ്റ് വീഴ്ത്തി.
നേരത്തേ മികച്ച രീതിയിൽ പന്തെറിഞ്ഞ നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബിയുടെ ബൗളർമാർ വമ്പൻ സ്‌കോറിലേക്ക് പോകാതെ ഗുജറാത്തിനെ പിടിച്ചു നിറുത്തി. 37 പന്തിൽ 5 ഫോറുൾപ്പെടെ 50 റൺസുമായി പുറത്താകാതെ നിന്ന വാഷിംഗ്ടൺ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. നിഷാന്ത് സിന്ധു (18 പന്തിൽ 20), ജോസ് ബട്ട്ലർ (19) എന്നിർക്ക് മാത്രമാണ് സുന്ദറിനെക്കൂടാതെ അല്പം പിടിച്ചു നിൽക്കാനായത്.
അർഷദ് ഖാൻ 6 പന്തിൽ 2 സിക്‌സുൾപ്പെടെ 15 റൺസ് നേടി. സാധാരണ ഗുജറാത്തിന് മികച്ച തുടക്കം നൽകാറുണ്ടായിരുന്ന ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനും (10), സായ്‌സുദർശനും (12) ഫൈനലിൽ തിളങ്ങാനായില്ല. മൂന്നാം ഓവറിൽ ഗില്ലിനെ ജോഷ് ഹേസൽവുഡ് ക്യാപ്ടൻ രജത് പാട്ടിദാറിന്റെ കൈയിൽ എത്തിച്ചു. അടുത്ത ഓവറിൽ സായ് സുദർശനെ ഭുവനേശ്വർ വിക്കറ്റ് കീപ്പർ ജിതേഷിന്റെ കൈയിൽ ഒതുക്കി.
പവർപ്ലേയിൽ 45 റൺസാണ് ഗുജറാത്തിന് നേടാനായത്, അവാസന ഓവറുകളിൽ സ്‌കോറിംഗ് ഉയർത്തിയ സുന്ദറാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. ആർ.സി.ബിക്കായി റാസിഖ് സലാം മൂന്നും ഭുവനേശ്വറും ഹേസൽവുഡും രണ്ടും വിക്കറ്റ് വീതവും വീഴ്ത്തി.
2 ആർ.സി.ബിയുടെ തുടർച്ചയായ രണ്ടാം ഐ.പി.എൽ കിരീടം.
ഓറഞ്ച് ക്യാപ്പ് - 776റൺസ് (16 മത്സരം) വൈഭവ് സൂര്യവംശി, രാജസ്ഥാൻ
പർപ്പിൾ ക്യാപ്പ് - 29 വിക്കറ്റ് (17 മത്സരം) കഗിസോ റബാഡ, ഗുജറാത്ത്
25 ഐ.പി.എല്ലിൽ വിരാടിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി. 25 പന്തിലാണ് കോഹ്ലി ഇന്നലെ അർദ്ധ സെഞ്ച്വറി തികച്ചത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
