കണ്ണൂർ: കനത്ത മഴയും റെഡ് അലർട്ടും പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നിട്ടും കണ്ണൂർ ചാലയിലെ ചിന്മയ വിദ്യാലയം പ്രവർത്തിച്ചത് വിവാദമായി. കളക്ടറുടെ ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പ് വിദ്യാർഥികൾ സ്കൂളിലെത്തിയിരുന്ന സാഹചര്യത്തിലാണ് ഉച്ചവരെ ക്ലാസുകൾ തുടരാൻ തീരുമാനിച്ചതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു.
ജില്ലയിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ അടിയന്തരമായി റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലാ കളക്ടർ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരുന്നു. പ്രൊഫഷണൽ കോളേജുകൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമല്ലെന്നും അറിയിച്ചിരുന്നു.
ഇതിനിടെയാണ് ചിന്മയ വിദ്യാലയം പ്രവർത്തനം തുടരാൻ തീരുമാനിച്ചത്. വിദ്യാർഥികൾ ഇതിനകം സ്കൂളിലെത്തിയതിനാൽ സുരക്ഷിതമായി ഉച്ചവരെ ക്ലാസുകൾ നടത്താമെന്ന നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിച്ചത്.
അതേസമയം, ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. ഉളിക്കൽ വയത്തൂർ പാലത്തിന് മുകളിൽ വെള്ളം കയറിയതോടെ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിലും കർണാടക അതിർത്തിയോട് ചേർന്ന വനപ്രദേശങ്ങളിലുമുള്ള ശക്തമായ മഴ കാരണം നദികളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
