വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്‌സിന് 2 റൺസിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പെൺപട. മലയാളി താരം ശോഭന ആശ അഞ്ച് വിക്കറ്റ് വീഴ്ത്തി ആർസിബിയുടെ വിജയശിൽപ്പിയായി മാറി. ബംഗ്‌ളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റുചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനേ യുപി വാരിയേഴ്‌സിന് സാധിച്ചുള്ളൂ.
ഒരു ഘട്ടത്തിൽ വിജയമുറപ്പിച്ച വാരിയേഴ്‌സിനെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശോഭന ആശയുടെ തകർപ്പൻ പ്രകടനമാണ് തകർത്തത്. ഇതോടെ വനിതാ ഐപിഎല്ലിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടവും തിരുവനന്തപുരം സ്വദേശിയായ ശോഭന സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആർസിബി തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം സഭിനേനി മേഘന, റിച്ച ഘോഷ് എന്നിവരുടെ അർധസെഞ്ചുറിക്കരുത്തിലാണ് ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്.
ക്യാപ്ടനും ഓപ്പണറുമായ സ്മൃതി മന്ദാന (13), സോഫീ ഡിവൈൻ (1), എലിസ് പെറി (8) എന്നിവർ അതിവേഗം മടങ്ങിയപ്പോൾ ആർസിബി സ്‌കോർ 54 റൺസായിരുന്നു. എന്നാൽ അവിടുന്ന് സഭിനേനി മേഘനയും റിച്ച ഘോഷും പുതുജീവൻ നൽകി. മേഘന 44 പന്തിൽ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പടെ 53 റൺസ് നേടിയപ്പോൾ റിച്ച ഘോഷ് 37 ബോളിൽ 12 ബൗണ്ടറികളോടെ 62 റൺസുനേടി. ഇരുവരും നാലാം വിക്കറ്റിൽ 71 റൺസ് ചേർത്തതാണ് ബാംഗ്ലൂരിന് കരുത്തായത്.
ജോർജിയ വേർഹാം (0), സോഫീ മോളിന്യൂസ് (9*), ശ്രേയങ്ക പാട്ടീൽ (8*) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോറുകൾ. യുപി വാരിയേഴ്‌സിനായി രാജേശ്വരി ഗെയ്ക്വാദ് രണ്ടാളെ മടക്കിയപ്പോൾ ഗ്രേസ് ഹാരിസും തഹ്ലിയ മഗ്രാത്തും സോഫീ എക്കിൾസ്റ്റണും ദീപ്തി ശർമ്മയും ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ യുപി വാരിയേഴ്‌സിനും മോശം തുടക്കമാണ് ലഭിച്ചത്. ക്യാപ്ടൻ അലീസ ഹീലി (5), വൃന്ദ ദിനേശ് (18), തഹ്ലിയ മഗ്രാത്ത് (22) എന്നിവർ നിരാശപ്പെടുത്തി. ഒരേ ഓവറിൽ വൃന്ദയെയും തഹ്ലിയയെയും മടക്കി ശോഭന ആശ കരുത്തുകാട്ടി. എന്നാൽ പിന്നീട് ക്രീസിലൊരുമിച്ച ഗ്രേസ് ഹാരിസും ശ്വേത ശെരാവത്തും ചേർന്ന് 16 ഓവറിൽ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ടീം സ്‌കോർ 126ൽ എത്തിച്ചു. ഇതോടെ യുപി വാരിയേഴ്‌സിന് 24 പന്തിൽ ജയിക്കാൻ 32 റൺസ് മതിയെന്നായി.
എന്നാൽ 18-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ ശ്വേത ശെരാവത്തിനെ (25 പന്തിൽ 31) ശോഭന ആശ പുറത്താക്കിയതോടെ വാരിയേഴ്‌സ് പരാജയം മണത്തു. നാലാം പന്തിൽ ഗ്രേസ് ഹാരിസിനെ (23 ബോളിൽ 38) ശോഭന ബൗൾഡാക്കി. ആറാം പന്തിൽ ശോഭനയെ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാൻ ശ്രമിച്ച കിരൺ നവ്ഗീറിനെ (3 പന്തിൽ 1) റിച്ച ഘോഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 16 ഓവറിൽ 1263 എന്ന സ്‌കോറിലായിരുന്ന യുപി 17 ഓവറിൽ 1286 എന്ന നിലയിൽ പരുങ്ങലിലായപ്പോൾ ശോഭന ആശ നാല് ഓവറിൽ 22 റൺസിന് അഞ്ച് വിക്കറ്റ് തികച്ചു.
യുപിക്ക് ജയിക്കാൻ അവസാന രണ്ടോവറിൽ വെറും 16 റൺസാണ് ആവശ്യമായ ഘട്ടത്തിൽ പൂനം ഖേംനറിനെ (7 പന്തിൽ 14) ബൗൾഡാക്കി ജോർദിയ വരേഹം കളിപിടിച്ചു. 20ാം ഓവറിൽ 11 റൺസ് വേണ്ടിവന്നെങ്കിലും ദീപ്തി ശർമ്മയ്ക്കും (9 പന്തിൽ 13*), സോഫീ എക്കിൾസ്റ്റണിനും (3 പന്തിൽ 1*) ലക്ഷ്യത്തിലെത്താനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്