നോർവേ ചെസ് ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ആർ. പ്രഗ്‌നാനന്ദ. ടൂർണമെന്റിന്റെ ആദ്യ പകുതിയിൽ തിരിച്ചടികൾ നേരിട്ടെങ്കിലും, അവസാന ഘട്ടത്തിൽ തുടർച്ചയായി നാല് മത്സരങ്ങൾ വിജയിച്ചാണ് പ്രഗ്‌നാനന്ദ കിരീടത്തിൽ മുത്തമിട്ടത്. നിർണായകമായ അവസാന റൗണ്ടിൽ വിൻസെന്റ് കീമറെയാണ് താരം പരാജയപ്പെടുത്തിയത്.
കിരീടം ഉറപ്പിക്കാൻ പ്രഗ്‌നാനന്ദയ്ക്ക് അവസാന മത്സരത്തിൽ വിജയം മാത്രം പോരായിരുന്നു. കിരീടപ്പോരാട്ടത്തിലുണ്ടായിരുന്ന വെസ്ലി സോഅലിറേസ ഫിറോസ്ജ മത്സരം സമനിലയിലാകുകയോ വെസ്ലി തോൽക്കുകയോ ചെയ്യണമായിരുന്നു. ആ മത്സരത്തിന്റെ ലൈവ് അപ്‌ഡേറ്റുകൾ താൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് പ്രഗ്‌നാനന്ദ വെളിപ്പെടുത്തി.
'വെസ്ലി സോയുടെ മത്സരം അർമ്മഗെദ്ദോനിലേക്ക് നീങ്ങിയപ്പോൾ എനിക്ക് ആശ്വാസം തോന്നി. എങ്കിലും ആ മത്സരഫലം എന്റെ നിയന്ത്രണത്തിലല്ലായിരുന്നു. വിൻസെന്റ് കീമറെ തോൽപ്പിക്കുക എന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യം. വെസ്ലി സമനില വഴങ്ങിയതിൽ സന്തോഷമുണ്ടായിരുന്നു, എന്നാൽ എനിക്ക് എന്റെ കളി ജയിക്കണമായിരുന്നു, ഞാൻ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.' എന്ന് പ്രഗ്‌നാനന്ദ പറഞ്ഞു.
ഫിറോസ്ജയ്‌ക്കെതിരായ മത്സരത്തിന് ശേഷം, പ്രഗ്‌നാനന്ദ തുടർച്ചയായി നാല് ക്ലാസിക്കൽ ഗെയിമുകൾ ജയിക്കാൻ ഒരു ശതമാനം സാധ്യത മാത്രമേയുള്ളൂവെന്ന് വെസ്ലി സോ പറഞ്ഞിരുന്നു. ഇതിനോട് ചിരിച്ചുകൊണ്ടായിരുന്നു പ്രഗ്‌നാനന്ദയുടെ പ്രതികരണം: '1% എന്നത് വളരെ വലിയ ഒരു പ്രവചനമാണ്. ഇത്രയും കരുത്തരായ കളിക്കാർക്കെതിരെ തുടർച്ചയായി നാല് മത്സരങ്ങൾ ജയിക്കുക എന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു.'
മുൻ റൗണ്ടുകളിൽ ലോക ചാമ്പ്യൻ മാഗ്‌നസ് കാൾസണോടും ഡി. ഗുകേഷിനോടും പരാജയപ്പെട്ട ശേഷമാണ് പ്രഗ്‌നാനന്ദ ശക്തമായി തിരിച്ചുവന്നത്. ഈ മാറ്റത്തിന് പിന്നിൽ മാന്ത്രിക വിദ്യകളൊന്നുമില്ലെന്ന് താരം വ്യക്തമാക്കുന്നു.
'ആദ്യ പകുതിയിലും ഞാൻ നന്നായി തന്നെയാണ് കളിച്ചത്. എന്നാൽ സമയക്രമം പാലിക്കുന്നതിൽ ചില പാളിച്ചകൾ പറ്റി. രണ്ടാം പകുതിയിൽ വേഗത്തിൽ കളിക്കാനും സമയം കൃത്യമായി കൈകാര്യം ചെയ്യാനും ഞാൻ ബോധപൂർവ്വം ശ്രമിച്ചു. അത് ഫലം കണ്ടു. രണ്ടാം പകുതിയിൽ കൂടുതൽ നിയന്ത്രണത്തോടെയാണ് ഞാൻ കളിച്ചത്,' പ്രഗ്‌നാനന്ദ പറഞ്ഞു. ടൂർണമെന്റിലെ തന്റെ പ്രിയപ്പെട്ട ഗെയിം ഏതെന്നു ചോദിച്ചപ്പോൾ അവസാന രണ്ട് റൗണ്ടുകളിലെ വിജയങ്ങളാണ് താരം എടുത്തുപറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
