ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം നെയ്മറെ തേടി വീണ്ടും വിവാദങ്ങൾ. തന്റെ പഴയ ക്ലബ്ബായ സന്തോസിൽ തിരിച്ചെത്തിയതിന് പിന്നാലെ സഹതാരത്തെ മർദ്ദിച്ചെന്ന ഗുരുതര ആരോപണമാണ് നെയ്മർക്കെതിരെ ഉയർന്നിരിക്കുന്നത്. പരിശീലനത്തിനിടെ സഹതാരം റോബിഞ്ഞോ ജൂനിയറുമായി ഉണ്ടായ വാക്കേറ്റം കൈയേറ്റത്തിൽ കലാശിച്ചതായാണ് റിപ്പോർട്ട്. ബ്രസീലിയൻ മാധ്യമമായ 'ഗ്ലോബോ എസ്പോർട്ടെ'യാണ് ഈ വാർത്ത പുറത്തുവിട്ടത്.
കഴിഞ്ഞ ഞായറാഴ്ച റെയ് പെലെ ട്രെയിനിംഗ് സെന്ററിലായിരുന്നു സംഭവം. പരിശീലനത്തിനിടെ റോബിഞ്ഞോ ജൂനിയർ നെയ്മറെ ഡ്രിബിൾ ചെയ്ത് മറികടന്നതാണ് തർക്കത്തിന് കാരണമായത്. പ്രകോപിതനായ നെയ്മർ റോബിഞ്ഞോയെ കാലുവെച്ച് വീഴ്ത്തിയെന്നും തുടർന്നുണ്ടായ തർക്കം ശാരീരികമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയെന്നും പറയപ്പെടുന്നു. ടീമംഗങ്ങളും സ്റ്റാഫും ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്. നെയ്മർ പിന്നീട് മാപ്പ് പറഞ്ഞെങ്കിലും കാര്യങ്ങൾ നിയമനടപടികളിലേക്ക് നീങ്ങുകയായിരുന്നു.
സംഭവത്തിൽ സന്തോഷ് ക്ലബ് ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചു. നെയ്മർ തന്നെ അധിക്ഷേപിച്ചെന്നും മുഖത്തടിച്ചെന്നും കാട്ടി റോബിഞ്ഞോ ജൂനിയർ പരാതി നൽകിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ക്ലബ്ബിൽ തുടരാൻ താല്പര്യമില്ലെന്നും തന്റെ കരാർ റദ്ദാക്കണമെന്നും താരം ആവശ്യപ്പെട്ടു. ക്ലബ്ബിന്റെ ലീഗൽ ഡിപ്പാർട്ട്‌മെന്റാണ് നിലവിൽ ഈ കേസ് അന്വേഷിക്കുന്നത്.
2026 ലോകകപ്പിന് മുന്നോടിയായി ബ്രസീൽ ദേശീയ ടീമിലേക്ക് ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്ന നെയ്മർക്ക് ഈ പുതിയ വിവാദം വലിയ തിരിച്ചടിയായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
