ഫിഫ ലോകകപ്പിന്റെ ആവേശം ഉയരുന്നതിനിടെ ഏഷ്യൻ കരുത്തരായ ജപ്പാന് കനത്ത തിരിച്ചടി. പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്തതിനെ തുടർന്ന് ജാപ്പനീസ് ക്യാപ്ടനും ലിവർപൂൾ മിഡ്ഫീൽഡറുമായ വതാരു എൻഡോ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി.
ഇതിന് തൊട്ടുപിന്നാലെ 33കാരനായ താരം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നുള്ള തന്റെ വിരമിക്കലും പ്രഖ്യാപിച്ചു. ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സിനെതിരെയുള്ള ജപ്പാന്റെ ആദ്യ പോരാട്ടത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ നാടകീയ സംഭവങ്ങൾ.
കഴിഞ്ഞ ഫെബ്രുവരിയിൽ ക്ലബ്ബ് ഫുട്‌ബോൾ കളിക്കുന്നതിനിടയിലാണ് എൻഡോയുടെ കാലിന് പരിക്കേൽക്കുന്നത്. പിന്നീട് മെയ് മാസത്തിൽ നടന്ന സൗഹൃദ മത്സരത്തിലൂടെ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മെക്‌സിക്കോയിലെ ലോകകപ്പ് പരിശീലന ക്യാമ്പിൽ വെച്ച് പരിക്ക് വീണ്ടും വില്ലനാവുകയായിരുന്നു. തനിക്ക് പകരം ടീം ഭാവിയിൽ ലോകകപ്പ് നേടുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ച എൻഡോ, ഇനി ഒരു സാധാരണ ആരാധകനായി ജപ്പാനെ പിന്തുണയ്ക്കുമെന്നും തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വ്യക്തമാക്കി. 2015ൽ ദേശീയ ജേഴ്‌സിയണിഞ്ഞ എൻഡോ 73 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയിട്ടുണ്ട്. 2018, 2022 ലോകകപ്പുകളിലും അദ്ദേഹം ജപ്പാന്റെ ഭാഗമായിരുന്നു.
എൻഡോയുടെ അഭാവത്തിൽ പ്രതിരോധ നിരയിലെ കരുത്തനായ കോ ഇറ്റാകുറയാവും ലോകകപ്പിൽ ജപ്പാനെ നയിക്കുക. എൻഡോയ്ക്ക് പകരമായി ബൊറൂസിയ മോൺചൻഗ്ലെഡ്ബാച്ചിന്റെ താരം ഷൂട്ടോ മാചിനോയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ തന്നെ പ്രമുഖ താരങ്ങളായ കൗരു മിറ്റോമ (ബ്രൈറ്റൻ), താകുമി മിനാമിനോ (മൊണാക്കോ) എന്നിവർ പരിക്കേറ്റ് പുറത്തായ ജാപ്പനീസ് നിരയ്ക്ക് നായകന്റെ അപ്രതീക്ഷിത വിടവാങ്ങൽ ഇരട്ടി പ്രഹരമാണ്. ലോകകപ്പിൽ നെതർലൻഡ്‌സ്, ടുണീഷ്യ, സ്വീഡൻ എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പ് എഫിലാണ് ജപ്പാൻ മത്സരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
