ഫിഫ ലോകകപ്പ് യോഗ്യതയ്ക്കായി മത്സരിക്കുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. രണ്ടാം റൗണ്ടിൽ അഫ്ഗാനിസ്ഥാനോട് അവരുടെ മണ്ണിൽ സമനില വഴങ്ങിയതിന് പിന്നാലെ സ്വന്തം നാട്ടിൽ പരാജയമേറ്റിരിക്കുന്നു. ഇന്ത്യക്ക് മുന്നിൽ കടുത്ത പരീക്ഷണങ്ങളുണ്ട്. കുവൈത്തിനെയും ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെയും നേരിടണം. അതിൽ ഖത്തറിനെതിരെ അവരുടെ മണ്ണിൽ ഇന്ത്യ കളിക്കണം. ഇന്ത്യ മൂന്നാം റൗണ്ടിലെത്തിയാലും പരീക്ഷണം തുടരും.
മൂന്നാം റൗണ്ടിൽ മൂന്ന് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളാണുള്ളത്. ഇതിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാൽ നേരിട്ട് ലോകകപ്പിന് യോഗ്യത നേടാം. എന്നാൽ രണ്ടാം സ്ഥാനത്താണ് എത്തുന്നതെങ്കിൽ നാലാം റൗണ്ടിൽ കളിക്കണം. മൂന്ന് ടീം വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് നാലാം റൗണ്ടിലുള്ളത്. ഒരു പാദത്തിലായി മൂന്ന് മത്സരങ്ങൾ വീതം ടീമുകൾക്ക് ലഭിക്കും. ഇത്തവണയും ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് ലോകകപ്പ് യോഗ്യത നേടാം.
രണ്ടാം സ്ഥാനത്താണ് എത്തുന്നതെങ്കിൽ പിന്നെ അഞ്ചാം റൗണ്ട് കളിക്കണം. ഇവിടെ നാലാം റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായ ടീമുകൾ പരസ്പരം ഏറ്റുമുട്ടും. വിജയിക്കുന്ന ടീമിന് ഫിഫ ലോകകപ്പ് പ്ലേ ഓഫ് ടൂർണമെൻ്റിൽ കളിക്കാം. ഇവിടെ വിവിധ ഫുട്ബോൾ ഫെഡറേഷനുകളിൽ നിന്നുള്ള ടീമുകൾക്കെതിരെ മത്സരിച്ചാണ് ലോകകപ്പ് യോഗ്യത ഉറപ്പിക്കുന്നത്. ഏഷ്യ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ എത്തും. ഇവിടെനിന്ന് റാങ്കിങ്ങിന് മുന്നിലുള്ള ടീമുകളുമായി മത്സരിക്കേണ്ടിവരും. 2026ലെ ലോകകപ്പിൽ 48 ടീമുകൾക്ക് മത്സരിക്കാം. അതിൽ ഒമ്പത് ടീമുകളും ഏഷ്യയിൽ നിന്നുള്ളവരാണ്.
2015ൽ ഫിഫ റാങ്കിങ്ങിൽ 173-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. വർഷങ്ങളുടെ കഠിനാദ്ധ്വാനംകൊണ്ട് 2023ൽ ഇന്ത്യൻ റാങ്കിങ് 100ന് മുകളിലെത്തി. സാഫ് കപ്പിലും ഇന്റർ കോണ്ടിനൽ കപ്പിലുമെല്ലാം ഇന്ത്യ റാങ്കിങ്ങിൽ മുന്നിലുള്ളവരെ തോൽപ്പിച്ചു. സാഫ് കപ്പിൽ തുടർച്ചയായി രണ്ടാം തവണയും ഇന്ത്യ കിരീടം ചൂടി. ഇതോടെ സുനിൽ ഛേത്രി നായകനായ ടീം ലോകകപ്പ് യോഗ്യത സ്വപ്നം കണ്ടു. എന്നാൽ ഈ വർഷത്തെ ഏഷ്യൻ കപ്പോടെയാണ് തിരിച്ചടി തുടങ്ങിയത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് തോറ്റെങ്കിലും ഇന്ത്യൻ പ്രതിരോധം ശക്തമായിരുന്നു. ഉസ്ബെക്കിസ്ഥാനെതിരെ അന്യായ തോൽവിയായിരുന്നു. സിറിയയോട് തോറ്റ് ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി. ടൂർണമെൻ്റിൽ ഇന്ത്യൻ ടീമിന് ഒരു ഗോൾ പോലും നേടാനായില്ല.
ഒരു ഘട്ടത്തിൽ ഉറപ്പിച്ച മൂന്നാം റൗണ്ടിലേക്കുള്ള യോഗ്യത ഇപ്പോൾ ഇന്ത്യക്ക് കൈപ്പിടിയിലൊതുങ്ങുന്നില്ല. ഇഗോർ സ്റ്റീമാക് പ്രതീക്ഷ നൽകുമ്പോഴും വിജയങ്ങൾ വരാത്തത് നിരാശാജനകമാണ്. 39 കാരനായ സുനിൽ ഛേത്രിയെയാണ് ഇന്ത്യ ഇപ്പോഴും ഗോൾ നേടുന്നതിനും വിജയിക്കുന്നതിനും ആശ്രയിക്കുന്നത്. ഇങ്ങനെ പോയാൽ ഇന്ത്യ ഫിഫ ലോകകപ്പ് കളിക്കുമെന്നത് സമീപകാലത്തെങ്ങും നടക്കാനും പോകുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്