രണ്ടര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ ഇറാനി കപ്പിൽ മുത്തമിട്ട് മുംബൈ. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ കീരിടപ്പോരാട്ടം സമനിലയായെങ്കിലും ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ കരുത്തിലാണ് മുംബൈ പതിനഞ്ചാം തവണ ഇറാനി കപ്പ് സ്വന്തമാക്കിയത്.
27 വർഷത്തിനുശേഷമാണ് മുംബൈ ഇറാനി കപ്പ് കിരീടം നേടുന്നത്. ആദ്യ ഇന്നിംഗ്‌സിൽ മുംബൈക്കായി ഡബിൾ സെഞ്ചുറി നേടിയ സർഫറാസ് ഖാനാണ് കളിയിലെ താരം. സ്‌കോർ മുംബൈ 537, 329/8, റെസ്റ്റ് ഓഫ് ഇന്ത്യ 416.
ഒന്നാം ഇന്നിംഗ്‌സിൽ 121 റൺസ് ലീഡ് നേടിയ മുംബൈ അഞ്ചാം ദിനം 153/6 എന്ന സ്‌കോറിലാണ് ക്രീസിലിറങ്ങിയത്. അഞ്ചാം ദിനം തുടക്കത്തിലെ ആദ്യ ഇന്നിംഗ്‌സിൽ ഡബിൾ സെഞ്ചുറി നേടിയ സർഫറാസ് ഖാനെ(17) നഷ്ടമായ മുംബൈക്ക് തൊട്ടു പിന്നാലെ ഷാർദ്ദുൽ ഠാക്കൂറിനെയും(2) നഷ്ടമായി. ഇതോടെ റെസ്റ്റ് ഓഫ് ഇന്ത്യ വിജയപ്രതീക്ഷയിലായി. രണ്ട് വിക്കറ്റ് മാത്രം കൈയിലിരിക്കെ 292 റൺസിന്റെ ലീഡ് മാത്രമായിരുന്നു മുംബൈക്ക് ഉണ്ടായിരുന്നത്. എന്നാൽ എട്ടാമനായി ക്രീസിലെത്തിയ തനുഷ് കൊടിയാൻ മൊഹിത് അവാസ്തിക്കൊപ്പം സെഞ്ചുറി
കൂട്ടുകെട്ടുയർത്തിയതോടെ റെസ്റ്റ് ഓഫ് ഇന്ത്യയുടെ വിജയപ്രതീക്ഷകൾ പൊലിഞ്ഞു.
കൊടിയാൻ 150 പന്തിൽ 114 റൺസുമായി പുറത്താകാതെ നിന്നപ്പോൾ അവാസ്തി 93 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. ഒമ്പതാം വിക്കറ്റിൽ ഇരുവരും ചേർന്ന് 158 റൺസിന്റെ കൂട്ടുകെട്ടുയർത്തിയാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്തത്. ഇതോടെ ഒരു സെഷൻ ബാക്കിയിരിക്കെ 450 റൺസെന്ന അസാധ്യ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാൻ കഴിയില്ലെന്ന് മനസിലാക്കിയ റെസ്റ്റ് ഓഫ് ഇന്ത്യ സമനിലക്ക് സമ്മതിച്ചു.
ക്യാപ്ടൻ അജിങ്ക്യാ രഹാനെക്ക് കീഴിൽ കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി കിരീടം നേടിയ മുംബൈ ഇത്തവണ ഇറാനി ട്രോഫി നേടിയാണ് സിസണ് തുടക്കമിട്ടത്. ആദ്യ ഇന്നിംഗ്‌സിൽ 373 എന്ന സ്‌കോറിൽ തകർന്ന മുംബൈയെ സർഫറാസിന്റെ ഇരട്ട സെഞ്ചുറിക്കൊപ്പം ക്യാപ്ടൻ രഹാനെയുടെ 97 റൺസാണ് കരകയറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്