ഇറാനി കപ്പിൽ മുംബൈ റെസ്റ്റ് ഓഫ് ഇന്ത്യ മത്സരം ആവശേകരമായ അന്ത്യത്തിലേക്ക്. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സിൽ 121 റൺസ് ലീഡ് നേടിയ മുംബൈ നാലാം ദിനം കളിനിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തിട്ടുണ്ട്.
നിലവിൽ അവർക്ക് 274 റൺസിന്റെ ലീഡായി. 76 റൺസെടുത്ത് പുറത്തായ പൃഥ്വി ഷായാണ് മുംബൈയുടെ ടോപ് സ്‌കോറർ.
സർഫറാസ് ഖാൻ (9), തനുഷ് കൊട്ടിയൻ (20) എന്നിവർ ക്രീസിലുണ്ട്. നേരത്തെ, മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 537നെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ 416ന് എല്ലാവരും പുറത്തായിരുന്നു. 191 റൺസ് നേടിയ അഭിമന്യൂ ഈശ്വരനാണ് ടോപ് സ്‌കോറർ. സർഫറാസിന്റെ 222 റൺസാണ് ഒന്നാം ഇന്നിംഗ്‌സിൽ മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
രണ്ടാം ഇന്നിംഗ്‌സിൽ മുംബൈക്ക് വേണ്ടി പൃഥ്വി ഷാ മാത്രമാണ് തിളങ്ങിയത്. ആയുഷ് മാത്രെ (14), ഹാർദിക് തമോറെ (7), അജിൻക്യ രഹാനെ (9), ശ്രേയസ് അയ്യർ (8), ഷംസ് മുലാനി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. നാല് വിക്കറ്റ് വീഴ്ത്തിയ സരൺഷ് ജെയ്‌നാണ് മുംബൈയെ തകർത്തത്. റെസ്റ്റ് ഓഫ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിൽ അഭിമന്യുവിന് പുറമെ ധ്രുവ് ജുറൽ (93) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മുംബൈക്ക് വേണ്ടി ഷംസ് മുലാനി, തനുഷ് കൊട്ടിയാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മോഹിത് അവാസ്തിക്ക് രണ്ട് വിക്കറ്റുണ്ട്.
നാലിന് 289 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത് ജുറെലിന്റെ വിക്കറ്റാണ്. മുലാനിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഹാർദിക് തമോറെയ്ക്ക് ക്യാച്ച് നൽകിയാണ് ജുറെൽ മടങ്ങുന്നത്. അഭിമന്യൂവിനൊപ്പം 165 റൺസ് കൂട്ടിചേർക്കാൻ ജുറെലിന് സാധിച്ചു. 121 പന്തിൽ ഒരു സിക്‌സും 13 ഫോറും ഉൾപ്പെടുന്നതായിരുന്നു ജുറെലിന്റെ ഇന്നിംഗ്‌സ്. തന്റെ തൊട്ടടുത്ത ഓവറിൽ മുലാനി അഭിമന്യൂവിനേയും മടക്കി. 292 പന്തുകൾ നേരിട്ട അഭിമന്യു ഒരു സിക്‌സും 16 ഫോറും നേടിയിരുന്നു.
ഇരുവർക്കും ശേഷമെത്തിയ ആർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. മാനവ് സുതർ (6), യഷ് ദയാൽ (6), പ്രസിദ്ധ് കൃഷ്ണ (0), മുകേഷ് കുമാർ (0) എന്നിവരാണ് ഇന്ന് പുറത്തായ മറ്റുതാരങ്ങൾ. സരൺഷ് ജെയ്ൻ (9) പുറത്താവാതെ നിന്നു. റെസ്റ്റ് ഓഫ് ഇന്ത്യയുടെ തുടക്കം അത്ര നല്ലതല്ലായിരുന്നു. ക്യാപ്ടൻ ഗെയ്കവാദിന്റെ (9) വിക്കറ്റ് സ്‌കോർബോർഡിൽ 40 റൺസ് മാത്രമുള്ളപ്പോൾ റെസ്റ്റ് ഓഫ് ഇന്ത്യക്ക് നഷ്ടമായി.
ജുനെദ് ഖാൻ പന്തിൽ സ്ലിപ്പിൽ, പൃഥ്വി ഷായ്ക്ക് ക്യാച്ച് നൽകുകയായിരുന്നു താരം. പിന്നീട് സായ് സുദർശൻ (32) അഭിമന്യൂ സഖ്യം 87 റൺസ് കൂട്ടിചേർത്തു.
എന്നാൽ സായിയെ പുറത്താക്കി തനുഷ് കൊട്ടിയാൻ മുംബൈക്ക് ബ്രേക്ക് ത്രൂ നൽകി. മലയാളി താരം ദേവ്ദത്ത് പടിക്കലിന് (16) 31 പന്തുകൾ മാത്രമായിരുന്നു ആയുസ്. മോഹിത് അവാസ്തിക്കായിരുന്നു വിക്കറ്റ്. തുടർന്ന് ഇഷാൻ കിഷൻ ക്രീസിലേക്ക്.
നന്നായി തുടങ്ങാൻ കിഷന് സാധിച്ചു. അഭിമന്യൂവിനൊപ്പം 70 റൺസ് കിഷൻ കൂട്ടിചേർത്തു. 38 റൺസെടുത്ത താരത്തെ മോഹിത്താണ് പുറത്താക്കുന്നത്.
നേരത്തെ, ഒമ്പതിന് 536 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗിനെത്തിയ മുംബൈക്ക് പിന്നീട് ഒരു റൺ മാത്രമാണ് നേടാൻ സാധിച്ചത്.
ജുനെദിനെ (0) മുകേഷ് കുമാർ ബൗൾഡാക്കി. ഇതോടെ മുകേഷ് അഞ്ച് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. സർഫറാസിനെ കൂടാതെ അജിൻക്യ രഹാനെ (97), തനുഷ് കൊട്ടിയൻ (64), ശ്രേയസ് അയ്യർ (57) മികച്ച പ്രകടനം പുറത്തെടുത്തു. 276 പന്തുകൾ നേരിട്ട സർഫറാസ് നാല് സിക്‌സും 25 ഫോറും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്