ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ ചെൽസി ക്ലബ് വിടാനൊരുങ്ങി അർജന്റീനയുടെ മധ്യനിര താരം എൻസോ ഫെർണാണ്ടസ്. ചൊവ്വാഴ്ച നടന്ന പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ പാരിസ് സെന്റ് ജെർമെയ്‌നിനോട് (പി.എസ്.ജി) ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ചെൽസി പരാജയപ്പെട്ടിരുന്നു. ഇതോടെ രണ്ട് പാദങ്ങളിലുമായി 8-3 എന്ന സ്‌കോറിനാണ് ചെൽസി ടൂർണമെന്റിൽ നിന്ന് പുറത്തായത്.
പരിക്കേറ്റ റീസ് ജെയിംസിന്റെ അഭാവത്തിൽ ടീമിനെ നയിച്ച എൻസോ, മത്സരശേഷം ഇ.എസ്.പി.എന്നിനോട് സംസാരിക്കുമ്പോഴാണ് ക്ലബ്ബ് വിടുന്നതിനെക്കുറിച്ച് ആദ്യമായി സൂചന നൽകിയത്. പ്രീമിയർ ലീഗിൽ നിലവിൽ ആറാം സ്ഥാനത്തുള്ള ചെൽസിക്ക് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമാകാനുള്ള സാധ്യതയും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്.
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിന്റെ ആദ്യ 15 മിനിറ്റിൽ തന്നെ രണ്ട് ഗോളുകൾ നേടി പി.എസ്.ജി ആധിപത്യം ഉറപ്പിച്ചിരുന്നു. പി.എസ്.ജി അർഹിച്ച വിജയമാണ് നേടിയതെന്നും ചെറിയ പിഴവുകൾ പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഈ തലത്തിലുള്ള മത്സരങ്ങളെന്നും 25 കാരനായ എൻസോ പറഞ്ഞു. ടീമിന്റെ ശ്രദ്ധക്കുറവ് തോൽവിക്ക് കാരണമായെന്ന് അദ്ദേഹം സമ്മതിച്ചു.
ലോകകപ്പിന് മുൻപ് ഇനി എട്ട് പ്രീമിയർ ലീഗ് മത്സരങ്ങളും എഫ്.എ കപ്പ് പോരാട്ടങ്ങളുമാണ് ചെൽസിക്ക് മുന്നിലുള്ളത്. ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം നിലവിൽ സഹതാരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏപ്രിലിൽ നടക്കുന്ന എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ പോർട്ട് വെയ്‌ലിനെയാണ് ചെൽസി നേരിടുന്നത്. എട്ട് തവണ എഫ്.എ കപ്പ് ജേതാക്കളായ ചെൽസിക്ക് സീസണിൽ ആശ്വസിക്കാൻ ഇനി ഈ ടൂർണമെന്റ് മാത്രമാണുള്ളത്. തുടർച്ചയായ തിരിച്ചടികൾക്കിടയിലും ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന എൻസോ ഫെർണാണ്ടസിനെപ്പോലൊരു താരം ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
