കൊച്ചി: ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി കൊച്ചിയിലെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ വാർത്താസമ്മേളനം തർക്കത്തെ തുടർന്ന് റദ്ദാക്കിയതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടിയാണ് അവസാന നിമിഷം ഉപേക്ഷിച്ചത്.
നിശ്ചയിച്ച സമയത്തും സ്റ്റേഡിയം തുറന്ന് നൽകാൻ അധികൃതർ തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവരം. മാധ്യമപ്രവർത്തകരും ടീം പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നെങ്കിലും പ്രവേശനം അനുവദിക്കാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കി. ഏറെ നേരം കാത്തുനിന്നതിന് ശേഷം വാർത്താസമ്മേളനം ഉപേക്ഷിക്കുന്നതായി ടീം മാനേജ്മെന്റ് അറിയിച്ചു. ഇന്ത്യൻ കോച്ച് ഖാലിദ് ജമീലും മലയാളികളായ മൂന്ന് താരങ്ങളും പങ്കെടുക്കാനായിരുന്നു തീരുമാനം.
മാർച്ച് 31-ന് ഹോങ്കോങ്ങിനെതിരായ മത്സരത്തിനുള്ള തയ്യാറെടുപ്പിനായാണ് ഖാലിദ് ജമീലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കൊച്ചിയിലെത്തിയത്. ഇതിഹാസ താരം സുനിൽ ഛേത്രി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ക്യാമ്പിലുണ്ട്.
സ്റ്റേഡിയം തുറക്കാത്തതിന്റെ കാരണം സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും, ഐഎസ്എൽ മത്സരങ്ങൾ നടക്കുന്നതിനാൽ പരിപാലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ വാടക തർക്കമോ ആയിരിക്കാമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ജിസിഡിഎ അധികൃതരും ടീം പ്രതിനിധികളും തമ്മിലുള്ള ഏകോപനക്കുറവാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ഒരു പതിറ്റാണ്ടിന് ശേഷം കൊച്ചിയിലെത്തിയ ദേശീയ ടീമിന് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത് കായിക പ്രേമികളിൽ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
